‘ഗവര്‍ണര്‍ മമതയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രം’; ഇടഞ്ഞ് ബിജെപി, ബില്‍ പിന്‍വലിച്ച് സര്‍ക്കാർ

കൊൽക്കത്ത ∙ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്, മമത സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍. ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രമാണെന്നാണ് ബിജെപി പറയുന്നത്. സംസ്ഥാന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയതിന് പിന്നാലെ ആനന്ദബോസ് ഡല്‍ഹിയിലെത്തിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ബംഗാള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാനല്ല തന്നെ നിയോഗിച്ചതെന്നും രാഷ്ട്രീയം കളിക്കാൻ താൽപര്യമില്ലെന്നും ആനന്ദ ബോസ് പ്രതികരിച്ചു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ മമത സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണറെ സര്‍വകലാശാല ചാന്‍സര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ആനന്ദ ബോസ് ഗവര്‍ണറായതോടെ സംസ്ഥാന സര്‍ക്കാരുമായി രമ്യതയിലാണ് മുന്നോട്ടുപോകുന്നത്. രാജ്ഭവന്‍ സംഘടിപ്പിച്ച സരസ്വതിപൂജ ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി അടക്കം ബിജെപി നേതാക്കള്‍ വിട്ടുനിന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു.

