അസഹിഷ്ണുത, പൗരത്വം, ഹിജാബ്…; വിദ്വേഷ രാഷ്ട്രീയത്തിനുനേരെ ചോദ്യശരമെയ്ത് തെരുവ് നാടകങ്ങൾ

കാസർകോട്: ഫാഷിസത്തിന്റെ സംഹാരക്രിയയിൽ തകരുന്ന നാടിനെ തുറന്നുകാണിച്ച് തെരുവുനാടകങ്ങൾ. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരായ കൂച്ചുവിലങ്ങ്, ഇഷ്ടഭക്ഷണവും വസ്ത്രവും ധരിക്കുന്നവർക്കെതിരായ ആൾക്കൂട്ടാക്രമണങ്ങൾ, പ്രതികരിക്കുന്നവർക്കുനേരെ രാജ്യദ്രോഹിയെന്ന ചാപ്പകുത്തൽ, തിരിച്ചറിയൽ കാർഡില്ലെങ്കിൽ രാജ്യത്തുനിന്ന് പുറത്താക്കിക്കോളൂവെന്ന ആക്രോശം, എഴുത്തുകാരുടെയും സമൂഹിക പ്രവർത്തകരുടെയും നെഞ്ചിൽ കഠാരയിറക്കൽ തുടങ്ങി കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ചെയ്തികളാണ് തെരുവുനാടകങ്ങളിലൂടെ പുനരാവിഷ്കരിച്ചത്.
Also Read – കോൺഗ്രസ് ഡിജിറ്റൽ മെംബർഷിപ് കൺട്രോൾ റൂം തുറന്നു
കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സമാപനദിവസം കാസർകോട് പുതിയ ബസ്സ്റ്റാൻഡിലാണ് തെരുവുനാടകയരങ്ങേറ്റം. കലോത്സവത്തിന്റെ വേദി എട്ട് കൂടിയായിരുന്നു പുതിയ ബസ്സ്റ്റാൻഡ്. ത്രിശൂലവുമേന്തി തലങ്ങും വിലങ്ങും ഓടുന്ന ആക്രമികൾ, ഇഷ്ടമില്ലാത്തവരെയെല്ലാം വകവരുത്തുന്ന ആൾക്കൂട്ടം, മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ച് അധികാരചക്രം തിരിച്ചു സുഖിക്കുന്നവർ തുടങ്ങിയവരെല്ലാം വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ അരങ്ങിലെത്തിച്ചു.

