കുറ്റം സംസ്ഥാനങ്ങള്‍ക്ക്, ഇന്ധന നികുതിയുടെ 68 ശതമാനവും വാങ്ങി പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നു- രാഹുല്‍

പ്രധാനമന്ത്രി മോദി, രാഹുൽ ഗാന്ധി |ഫോട്ടോ:ANI,PTI
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി മോദി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം ജനങ്ങളിലുണ്ടാക്കുന്ന അമിതഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുവ കുറച്ചിട്ടും കേരളം ഉള്‍പ്പെടെ ഏഴുസംസ്ഥാനങ്ങള്‍ മൂല്യവര്‍ധിതനികുതി (വാറ്റ്) കുറയ്ക്കാത്തതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു രാഹുല്‍.
‘ഉയര്‍ന്ന ഇന്ധനവിലയില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു, കല്‍ക്കരി ക്ഷാമത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു, ഓക്‌സിജന്‍ ക്ഷാമത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു. ഇന്ധന നികുതിയുടെ 68 ശതമാനം വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നിട്ടും പ്രധാനമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. മോദിയുടെ ഫെഡറലിസം സഹകരണമല്ല. ബലംപ്രയോഗിക്കലാണ്’, രാഹുല്‍ ട്വീറ്റ് ചെയ്തു.
ദേശതാത്പര്യം മുന്‍നിര്‍ത്തി നികുതികുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും ഇത് അപേക്ഷയായി പരിഗണിക്കണമെന്നും കോവിഡ് അവലോകനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോകോണ്‍ഫറന്‍സില്‍ മോദി പറഞ്ഞിരുന്നു. നികുതികുറയ്ക്കാത്തത് സംസ്ഥാനത്തെ ജനങ്ങളോട് മാത്രമല്ല, അയല്‍സംസ്ഥാനങ്ങളോടുമുള്ള അനീതിയാണെന്ന് മോദി പറഞ്ഞു

