KSDLIVENEWS

Real news for everyone

സിക്‌സോട് സിക്‌സ്, ജഗജില്ലിയായി ജാക്‌സ്; സ്വന്തം ഗ്രൗണ്ടില്‍ ഗുജറാത്തിനെ നാണംകെടുത്തി ബെംഗളൂരു

SHARE THIS ON



അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ സ്വന്തം ഗ്രൗണ്ടില്‍ നാണം കെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം, കേവലം 16 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബെംഗളൂരു മറികടന്നു. 15, 16 ഓവറുകളില്‍ നേടിയ 58 റണ്‍സാണ് ബെംഗളൂരുവിനെ വിജയത്തിലെത്തിച്ചത്. 33 പന്തുകളില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്ന വില്‍ ജാക്‌സ് 41 പന്തുകളായപ്പോള്‍ സെഞ്ചുറി തികച്ചതാണ് ബെംഗളൂരു ജയം നേരത്തെ സാധ്യമാക്കിയത്.

അവസാന രണ്ടോവറുകളില്‍ ഗുജറാത്ത് ബൗളര്‍മാരെ അടിച്ചുതകര്‍ക്കുകയായിരുന്നു വില്‍ ജാക്‌സ്. 15-ാം ഓവര്‍ എറിയാനെത്തിയ മോഹിത് ശര്‍മയെ 4,6,6NB,2,6,4 എന്ന നിലയിലാണ് ജാക്‌സ് തച്ചുതകര്‍ത്തത്. ഓവറിലാകെ 29 റണ്‍സ്. അടുത്ത ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാനും കിട്ടി 29. ആദ്യ പന്തില്‍ കോലി സിംഗിളെടുത്ത് ജാക്‌സിന് കൈമാറി. പിന്നെ 6,6,4,6,6 എന്നതായിരുന്നു അവസ്ഥ. സിക്‌സോടെ ജാക്‌സിന്റെ സെഞ്ചുറിയും ടീമിന്റെ ജയവും പൂര്‍ത്തിയായി. പത്ത് സിക്‌സും അഞ്ച് ബൗണ്ടറിയും ചേര്‍ന്നതാണ് ജാക്‌സിന്റെ ഇന്നിങ്‌സ്.


മറുവശത്ത് വിരാട് കോലിയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 44 പന്തുകളില്‍ 70 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്ന ഇന്നിങ്‌സ്. 12 പന്തുകളില്‍ 24 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിനെ മാത്രമാണ് ബെംഗളൂരുവിന് നഷ്ടമായത്. നാലാം ഓവറില്‍ സായ് കിഷോറിന്റെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച കോലിയും ജാക്‌സും ജയിക്കുവോളം ക്രീസില്‍ തുടര്‍ന്നു. ഗുജറാത്ത് നിരയില്‍ രണ്ട് ഓവറെറിഞ്ഞ മോഹിത് ശര്‍മ 41 റണ്‍സ് വഴങ്ങി. റാഷിദ് ഖാന്‍ നാലോവറില്‍ 51 റണ്‍സും വഴങ്ങി.

ഐ.പി.എലില്‍ ബെംഗളൂരുവിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ ചേസിങ് വിജയമാണിത്. 2010-ല്‍ പഞ്ചാബ് കിങ്‌സിനെതിരേ ബെംഗളൂരുവില്‍ 204 റണ്‍സ് എടുത്ത് നേടിയ വിജയമാണ് ഏറ്റവും ഉയര്‍ന്ന ചേസിങ് വിജയം. കൂടാതെ വിരാട് കോലി സീസണില്‍ 500 റണ്‍സ് തികച്ചു എന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ കളിക്ക്. പത്ത് കളികളില്‍നിന്നാണ് 500 റണ്‍സ് നേടിയത്. ഐ.പി.എലില്‍ ഏഴ് സീസണുകളില്‍ 500 റണ്‍സ് കടക്കുന്ന രണ്ടാമത്തെ താരമാവാനും കോലിക്ക് കഴിഞ്ഞു. കോലിയെക്കൂടാതെ വാര്‍ണറും ഏഴ് സീസണുകളില്‍ 500 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. സായ് സുദര്‍ശന്റെയും (49 പന്തില്‍ 84*) ഷാരൂഖ് ഖാന്റെയും (30 പന്തില്‍ 58) ഇന്നിങ്‌സുകളാണ് ടീം സ്‌കോര്‍ ഇരുന്നൂറിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ സുദര്‍ശനും ഷാരൂഖും ചേര്‍ന്ന് 45 പന്തില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് ഒരുമിച്ച ഡേവിഡ് മില്ലറും സുദര്‍ശനും ചേര്‍ന്ന് പുറത്താവാതെ 35 പന്തില്‍ 69 റണ്‍സും നേടി.

ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 5 (4) ആദ്യ ഓവറില്‍ത്തന്നെ പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സായിരുന്നു ഗുജറാത്തിന്റെ പവര്‍ പ്ലേ സ്‌കോര്‍. ഏഴാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ 16 (19) ഗ്ലെന്‍ മാക്‌സ്‌വെല്ലും മടക്കി. ഇതിനിടെ 13-ാം ഓവറില്‍ ഷാരൂഖ് ഖാന്‍ ഐ.പി.എലിലെ ആദ്യ അര്‍ധ സെഞ്ചുറി കുറിച്ചു. 24 പന്തുകളെടുത്താണ് നേട്ടം. കാമറൂണ്‍ ഗ്രീനിന്റെ ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തിയും അടുത്ത പന്തില്‍ സിക്‌സ് നേടിയും വീരോചിതമായാണ് പ്രഥമ ഐ.പി.എല്‍. ഫിഫ്റ്റി കരസ്ഥമാക്കിയത്.

നാല് സിക്‌സും എട്ട് ബൗണ്ടറിയും ഉള്‍പ്പെട്ടതാണ് സുദര്‍ശന്റെ ഇന്നിങ്‌സ്. ഷാരൂഖ് ഖാന്‍ അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും നേടി. ഡേവിഡ് മില്ലര്‍ 19 പന്തുകളില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 26* റണ്‍സെടുത്തു. സുദര്‍ശനും മില്ലറും ചേര്‍ന്ന് അവസാന മൂന്നോവറുകളില്‍ 44 റണ്‍സ് നേടി. ബെംഗളൂരുവിനായി സ്വപ്‌നില്‍ സിങ്, മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!