നഗരസഭാ അധ്യക്ഷ പദവിയില്‍ തര്‍ക്കം; ആലപ്പുഴ സി.പി.എമ്മില്‍ പരസ്യ പൊട്ടിത്തെറി, പ്രകടനം

ആലപ്പുഴ : നഗരസഭാ അധ്യക്ഷപദവിയിലെ തർക്കത്തെ തുടർന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പാർട്ടിയിൽ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗൺസിലർ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
പാർട്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവർത്തകർ പാർട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പി.പി ചിത്തരഞ്ജൻ അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയരുന്നത്. വലിയ മേധാവിത്വത്തിലായിരുന്നു ഇത്തവണ എൽ.ഡി.എഫ് യു.ഡി.എഫിൽ നിന്ന് നഗരസഭാ അധികാരം പിടിച്ചെടുത്തിരുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയുടേതായ ഒരു മുഖം ഉണ്ടാവണമെന്നും നിർദേശം ഉയർന്നിരുന്നു.
അധ്യക്ഷ പദവയിലേക്ക് കെ.കെ ജയമ്മയുടേയും സൗമ്യ രാജിന്റേയും പേര് ഉയർന്ന് വന്നുവെങ്കിലും ഏറെ പേർക്കും താത്പര്യം കെ.കെ ജയമ്മയോടായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷയാക്കി. പ്രശ്ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗൺസിലർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. തുടർന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്

