പാര്‍ലമെന്ററി രാഷ്ട്രീയം വിടുകയാണ്, ജനാധിപത്യത്തില്‍ ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം-ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏകകണ്ഠമായി തീരുമാനം വരും. സി.പി.എം എന്നാൽ പിണറായി മാത്രമായി മാറി. ജനാധിപത്യത്തിൽ ചോദ്യം ചെയ്യാൻ കഴിയാത്ത നേതാവുണ്ടാകാൻ പാടില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ അവസാനിപ്പിച്ചതാണ്. 2022 ൽ രാജ്യസഭ കാലാവധി കഴിയും. അതോടെ പാർലമെന്റ് രാഷ്ട്രീയം പൂർണമായും അവസാനിപ്പിക്കും. കോൺഗ്രസ് മുൻപ് സമ്പന്നമായ പാർട്ടിയായിരുന്നു. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് ദൃശ്യമാണ്. സാധാരണ കോൺഗ്രസിലാണ് തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്നങ്ങളുണ്ടാവുക. ഇത്തവണ സി.പി.എമ്മിലും കലാപമുണ്ടായി.
ലതിക സുഭാഷിന്റെ കാര്യത്തിൽ സങ്കടമുണ്ട്. സർവേകളെ പോസിറ്റീവ് ആയാണ് കാണുന്നത്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ല. സി.പി.എം എന്നാൽ പിണറായി മാത്രമായി മാറി. ചോദ്യം ചെയ്യാൻ കഴിയാത്ത നേതാവ് ജനാധിപത്യത്തിൽ ഉണ്ടായിക്കൂട. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം. പിണറായിക്ക് കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാകാൻ അഞ്ച് വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലത്.
നേമം ബി.ജെ.പിയുടെ ശക്തികേന്ദ്രമൊന്നും അല്ല. കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബി.ജെ.പിയല്ല. നേമത്ത് ജയിച്ചത് രാജഗോപാലാണ്. രാജഗോപാലിനോട് തിരുവനന്തപുരത്തുകാർക്ക് സഹതാപം തോന്നിയതാണ്. ഇത്തവണ ഞങ്ങൾ ഇറക്കിയത് കെ. കരുണാകരന്റെ മകനെയാണ്. മുരളീധരൻ നേമത്ത് വിജയിച്ചുകയറുമെന്നും എ.കെ ആന്റണി പറഞ്ഞു.

