വാക്സിനെടുത്തവർക്ക് മാസ്ക്; നിയമം ‘ഇന്ത്യന്‍ പഠന’ത്തെ അടിസ്ഥാനമാക്കിയെന്ന് യുഎസ് നേതാവിന്‍റെ പരിഹാസം

വാഷിങ്ടൺ: യുഎസിൽ പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് ചില സാഹചര്യങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി. നിയമത്തിൻറെ പേരിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയേയും സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോളിനേയും (സി.ഡി.സി) വിമർശിച്ച മക്കാർത്തി, ഇത് ഇന്ത്യയിൽ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പരിഹസിച്ചു.
ജനപ്രതിനിധിസഭയിൽ മാസ്ക് നിയമം പുനഃസ്ഥാപിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ബില്ലിനെതിരെ സംസാരിക്കുമ്പോഴായിരുന്നു കെവിൻ മക്കാർത്തിയുടെ പരാമർശം. സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോളിന്റെ (സി.ഡി.സി) ഏറ്റവും പുതിയ ശുപാർശകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ റിപ്പോർട്ട് ഏതാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
ഒരു ഡോക്ടറുമായി താൻ നടത്തിയ സംഭാഷണത്തെക്കുറിച്ച് പരാമർശിച്ച മക്കാർത്തി, അമേരിക്കയിൽ അംഗീകാരമില്ലാത്ത ഒരു വാക്സിനേഷനെക്കുറിച്ച് ഇന്ത്യയിൽ നിന്നുള്ള പഠനം അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ടെന്ന് പരിഹസിച്ചു. ‘മാസ്ക് വെക്കണമെന്ന ഉത്തരവ് ഇന്ത്യയിലെ ഒരു പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതും അമേരിക്കയിൽ അംഗീകരിക്കപ്പെടാത്ത ഒരു വാക്സിൻ അടിസ്ഥാനമാക്കിയുള്ളത്. ഇത് നമ്മുടെ സ്കൂളുകൾ അടച്ചിടാനുള്ള ഒരു പദ്ധതിയായിരിക്കുമോ?’ കെവിൻ മക്കാർത്തി ചോദിച്ചു.
മറ്റൊരു റിപബ്ലിക്കൻ നേതാവ് ഡാൻ ക്രെൻഷോ കെവിൻ മക്കാർത്തിയുടെ ആരാപണങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, മക്കാർത്തിയെ ‘മണ്ടൻ’ എന്ന് വിമർശിച്ച സ്പീക്കർ നാൻസി പെലോസി അദ്ദേഹത്തിനെതിരേ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.

