വി. അന്‍വറിന്റെ പാര്‍ക്ക് ഏറ്റെടുക്കാന്‍ കാരശേരി ബാങ്കിനെ അനുവദിക്കില്ലെന്ന് ഡിസിസി

കോഴിക്കോട് ∙ പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന വിവാദ പാര്‍ക്ക് ഏറ്റെടുക്കാന്‍ യുഡിഎഫ് ഭരിക്കുന്ന കാരശേരി സഹകരണ ബാങ്കിനെ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ്. ഏറ്റെടുക്കാനുദ്ദേശിക്കുന്നില്ലെന്നാണ് ബാങ്ക് ചെയര്‍മാന്‍ തന്നോടു പറഞ്ഞതെന്നും പാര്‍ക്ക് തുറന്നതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രവീണ്‍കുമാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
പാര്‍ക്ക് വാങ്ങാനായി 15 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും സാധ്യതാ പഠനം കഴിഞ്ഞെന്നും സഹകരണ വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ വാങ്ങുമെന്നുമാണ് ബാങ്ക് ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.കെ. അബ്ദുറഹ്മാൻ പറയുന്നത്. എന്നാല്‍ ഡിസിസി പ്രസിഡന്റ് ഇതിനെ പൂര്‍ണമായും തള്ളുന്നു. പിന്നെന്തിനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെയര്‍മാന്‍ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചാല്‍ പ്രസിഡന്റിനും ഉത്തരമില്ല. അതേസമയം, പ്രാദേശിക പിന്തുണയുണ്ടെന്ന അന്‍വറിന്റെ അവകാശവാദം അനധികൃത സ്ഥാപനം നടത്താനുള്ള ലൈസന്‍സല്ലെന്നും പ്രവീണ്‍കുമാര്‍ കൂട്ടിച്ചേർത്തു. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ഞായറാഴ്ചയാണ് കുട്ടികളുടെ പാര്‍ക്ക് തുറന്നത്.

