‘കശ്മീര്‍ ഇല്ലാത്ത ഭൂപടം; കോൺഗ്രസിന് പറ്റിയ സഖ്യം’: ബിബിസിക്കെതിരെ അനിൽ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിനെതിരെ വീണ്ടും അനിൽ ആന്റണി രംഗത്ത്. ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാടു തള്ളിയ അനിൽ ആന്റണി പാർട്ടി പദവികൾ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. നേരത്തേയും ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള മാധ്യമമാണ് ബിബിസി എന്നാരോപിച്ചാണ് അനിലിന്റെ വിമർശനം. ‘‘ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യംചെയ്ത മാധ്യമമാണു ബിബിസി. ജമ്മു കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ബിബിസി പലതവണ നല്‍കിയിട്ടുണ്ട്. നിക്ഷിപ്ത താൽപര്യം ഇല്ലാത്ത സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യംതന്നെ. ഇപ്പോഴത്തെ കോൺഗ്രസിനും കൂട്ടർക്കും മികച്ച സഖ്യകക്ഷിയാണ്’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, വക്താവ് സുപ്രിയ ശ്രീനാഥെ എന്നിവരെ ടാഗ് ചെയ്ത് അനിൽ ട്വീറ്റിൽ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീര്‍ ഇല്ലാതെ ബിബിസി പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടങ്ങളുടെ സ്ക്രീൻഷോട്ടുകളും അനിൽ പങ്കുവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിൽ സമാപിച്ച ദിവസം തന്നെയാണ് അനിലിന്റെ ട്വീറ്റ് എന്നതു ശ്രദ്ധേയമാണ്. മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്നു.”