KSDLIVENEWS

Real news for everyone

അച്ഛന്‍ പറഞ്ഞു, പുകയില ഉത്പന്നങ്ങളെ പിന്തുണയ്ക്കരുത്; ഒരു പരസ്യവും സ്വീകരിച്ചിട്ടില്ല-സച്ചിന്‍

SHARE THIS ON

മുംബൈ: ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഫിറ്റ്‌നെസിനുള്ള പ്രാധാന്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും താനത് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്‌മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍. സ്‌കൂളില്‍നിന്ന് പുറത്തുവന്നയുടനേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരം അന്നുമുതല്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞു. ഇത്തരം ഓഫറുകള്‍ അനവധി വന്നു, എന്നാല്‍ ഒന്നുപോലും താന്‍ സ്വീകരിച്ചിട്ടില്ലെന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. നല്ല ആരോഗ്യമുള്ള വായ, മൊത്തം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാന്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേര്‍ന്ന് സച്ചിനുമായി ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാന്‍. ദന്തശുചിത്വം ഉറപ്പാക്കുക വഴി ദന്തരോഗങ്ങളില്‍ നിന്ന് മുക്തി നേടുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!