പാര്‍ലമെന്‍റ് അതിക്രമം: അഞ്ചാമത്തെയാള്‍ പിടിയില്‍, ആറാമനെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമിച്ചുകയറിയതില്‍ അഞ്ചാമത്തെയാള്‍ പിടിയില്‍. ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ആണ് പിടിയിലായത്.
നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. സംഘത്തില്‍ ആറുപേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസില്‍ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയില്‍ ഉയര്‍ത്തി വിടുകയും ചെയ്തു.
സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശിയും എൻജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടര്‍ത്തിയത്. ഇതേ സമയം പാര്‍ലമെന്റിനു പുറത്ത് സ്‌മോക് സ്‌പ്രേ യുമായി രണ്ടു പേര്‍ മുദ്രാവാക്യം വിളിച്ചു. അമോല്‍ ഷിൻഡെ ((25)) , നീലം (39) എന്നിവരെയാണ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൈസൂര്‍ കുടക് മണ്ഡലത്തിലെ ബി.ജെ.പി എംപി പ്രതാപ് സിംഹയാണ് ഇവര്‍ക്കുള്ള സന്ദര്‍ശക പാസിന് ശുപാര്‍ശ ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാര്‍ലമെന്റില്‍ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു. സി. ആര്‍.പി.എഫ്.ഇഫ് മേധാവി അടക്കം ലോകസഭയിലെത്തി . ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികള്‍ വിവിധ ഏജൻസികള്‍ ചോദ്യം ചെയ്തു വരികയാണ്.

