പ്രതി ഇതര മതസ്ഥനോ പാസ് നല്‍കിയത് പ്രതിപക്ഷ എംപിയോ ആയിരുന്നെങ്കില്‍ രാജ്യത്തിന് തീപിടിച്ചേനെ: എളമരം കരീം

ന്യു ഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം എംപി. പാര്‍ലമെന്റിന് അകത്ത് പോലും എംപിമാര്‍ സുരക്ഷിതരല്ലെന്ന സാഹചര്യം അതീവ ഗൗരവകരമാണെന്നും പ്രതി ഇതരമതസ്ഥനോ പ്രതിപക്ഷ എംപിയോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നോ കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നും എംപി ചോദിച്ചു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസില്‍ ഒളിപ്പിച്ചു വച്ച സ്മോക് സ്പ്രേ ലോക്സഭയില്‍ ഉയര്‍ത്തി വിടുകയും ചെയ്തു. സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശിയും എൻജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടര്‍ത്തിയത്. ഇതേ സമയം പാര്‍ലമെന്റിനു പുറത്ത് സ്മോക് സ്പ്രേ യുമായി രണ്ടു പേര് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തില്‍ അമോല്‍ ഷിൻഡെ ((25)) , നീലം (39) എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൈസൂര്‍ കുടക് മണ്ഡലത്തിലെ ബി.ജെ.പി എംപി പ്രതാപ് സിംഹയാണ് ഇവര്‍ക്കുള്ള സന്ദര്‍ശക പാസിന് ശുപാര്‍ശ ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാര്‍ലമെന്റില്‍ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഇവര്‍ പറയുന്നു. ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ വിവിധ ഏജൻസികള്‍ ചോദ്യം ചെയ്തു വരികയാണ്.

