മഞ്ഞപ്പിത്തം: കളക്ടറേറ്റ് പരിസരത്തെ മൂന്ന് തട്ടുകടകൾ അടപ്പിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു

വിദ്യാനഗർ : മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് കളക്ടറേറ്റ് പരിസരത്തെ തട്ടുകടകളിൽ ചെങ്കള ആരോഗ്യ വിഭാഗം ജീവനക്കാർ മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിലും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന സ്കൂൾ പരിസരത്തെ മൂന്ന് തട്ടുകടകളാണ് പൂട്ടിച്ചത്. ചെങ്കള പഞ്ചായത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 11 മഞ്ഞപ്പിത്ത കേസുകളിൽ ഒൻപതും നായന്മാർമൂല തൻബിഹുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഉപ്പിലിട്ടത്, ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. തുടർന്ന് സമീപപ്രദേശത്തെ കടകളിലെ വെള്ള സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ലൈസൻസ്, ഹെൽത്ത് കാർഡ്, ജലപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്ത കടകളാണ് അടച്ചിടാൻ നിർദേശം നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ഹാസിഫ്, എസ്.ശ്രീജിത്ത്, ജി.എസ്.റോബിൻസൺ, കെ.എസ്.രാജേഷ്, ആർ.ബാബുരാജ്, എ.സജ്‌ന, പി.ആദിത്യൻ, പി.ലിബിത, എസ്.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

