രാജ്യത്ത് വിദേശ നിര്‍മാതാക്കളെ ലക്ഷ്യമിട്ട് ഇ-വാഹന നയത്തിന് അനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ വൈദ്യുതി വാഹന നിർമാണ രംഗത്ത് വിദേശ നിർമാണ കമ്പനികളെ ലക്ഷ്യമിട്ട് പുതിയ ഇ-വാഹന നയത്തിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം. ടെസ്‍ലയടക്കമുള്ള വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നയം രൂപവത്കരിച്ചത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുള്ള ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യയെ വാഹന നിർമാണ കേന്ദ്രമാക്കാൻ നയം ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. നയപ്രകാരം വൈദ്യുതി വാഹന നിർമാണ യൂനിറ്റ് നിർമിക്കുന്ന കമ്പനി ചുരുങ്ങിയത് 4,150 കോടി രൂപ നിക്ഷേപിക്കണം. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല. 25 ശതമാനം പ്രാദേശിക ഘടകങ്ങൾ ഉപയോഗിക്കണം. മൂന്നു വർഷത്തിനുള്ള പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കണം. കമ്പനിയുടെ ആഭ്യന്തര മൂല്യവർധന മൂന്നാം വർഷത്തോടെ 25 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനത്തിലും എത്തണം. ഇവ നിറവേറ്റുന്ന കമ്പനികൾക്ക് 29 ലക്ഷത്തിന് മുകളിൽ വില വരുന്ന വാഹനങ്ങൾ 15 ശതമാനം കുറഞ്ഞ തീരുവയിൽ പ്രതിവർഷം 8,000 എന്ന കണക്കിന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകും.

