ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി, മാർച്ചിൽ അവസാനിച്ച പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്രം

ന്യൂഡൽഹി: പിഎം ഇ-ഡ്രൈവ്’ പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി രണ്ട് വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ. 2028 സാമ്പത്തിക വർഷം വരെ നീട്ടിയ പദ്ധതിയിൽ 1,000 കോടി രൂപയുടെ വർധനയും കേന്ദ്ര സർക്കാർ വരുത്തി. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് ഇന്നലെ മുതൽ വീണ്ടും നീട്ടിയത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബർ 31 ആയിരിക്കും.
കാലാവധി നീട്ടുന്നതിനൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി വിഹിതം 1,772 കോടി രൂപയിൽ നിന്ന് 2,767 കോടി രൂപയായി ഉയർത്തി. സബ്‌സിഡിക്ക് അർഹതയുള്ള വാഹനങ്ങളുടെ എണ്ണം 24 ലക്ഷത്തിൽ നിന്ന് 45.7 ലക്ഷമായും ഉയർത്തിയിട്ടുണ്ട്.
1.5 ലക്ഷം രൂപ എക്സ് ഫാക്ടറി വിലയുള്ള വാഹനങ്ങൾക്കാണ് പദ്ധതി വഴി സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് അവർ ശേഷിക്ക് 2500 രൂപയാണ് ലഭിക്കുക. ഇങ്ങനെ പരമാവധി 5000 രൂപ വരെ കിട്ടും. സബ്ഡിസി വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനം കടക്കാൻ പാടില്ല. എല്ലാ വാഹനങ്ങൾക്കും 5000 രൂപ വീതം സബ്സിഡി ലഭിക്കണമെന്നില്ല. ചുരുക്കത്തിൽ വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്സിഡി നിശ്ചയിക്കുന്നത്.

