18 വർഷമായി റഹീമിന്റെ മോചനം കാത്ത് ഉറ്റചങ്ങാതി; ’അപരിചിതമായ നമ്പറിലെ ഫോൺ വിളിയിൽ ഞെട്ടിയത് ഓർത്ത് ഷൗക്കത്ത് ’

റിയാദ്: നീണ്ട 18 വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം, അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റിയാദിൽ നാട്ടുകാരനും സുഹൃത്തുമായ ഷൗക്കത്ത്. 17 വർഷത്തോളം റഹീമിന്വേണ്ടിയുള്ള വസ്ത്രങ്ങളും ഫോൺ വിളിക്കാനുള്ള കാർഡും ഷൗക്കത്തും കൂട്ടുകാരും മുടക്കമില്ലാതെ എത്തിച്ചിരുന്നു. ഫറോക്ക് പേട്ട ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചും മറ്റ് ജോലികൾ ചെയ്തും ഷൗക്കത്തും റഹീമും കൗമാര, യൗവ്വന കാലം ഒന്നിച്ചു നടന്നിരുന്നു. ജീവിതത്തിലെ പരീക്ഷകൾ നേരിട്ട് തിരികെ എത്തുന്ന റഹീം ആദ്യമായി റിയാദിൽ എത്തിയ ദിവസം മുതലുള്ള അവരുടെ പഴയകാല ജീവിതം ഓർക്കുകയാണ് ഷൗക്കത്ത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നാട്ടിലെ ഓട്ടോ പണിയും മറ്റു ജോലികളും മതിയാവാതെ വന്നതോടെ സാധാരണക്കാരനായ ഷൗക്കത്ത് 2004-ൽ സൗദിയിലെത്തി. പ്രാരാബ്ധങ്ങളുടെ വഴിയിൽ നിന്നും ജീവിതം പച്ചപിടിക്കാൻ ആഗ്രഹിച്ച റഹീമും ഏറെ താമസിയാതെ പ്രവാസിയായി. 2005ൽ ഹൗസ്ഡ്രൈവർ വീസയിൽ റിയാദിലെത്തിയ റഹീം ആദ്യം താമസിച്ചത് ബത്ഹയിലാണ്. ജോലിക്ക് കയറുന്നതിന് മുൻപ് റഹീം ഷൗക്കത്തിനെ തിരഞ്ഞെത്തി. നാട്ടിൽ നിന്നും വന്ന റഹീമിന് റിയാദിലെ ജീവിതരീതികളും മറ്റു കാര്യങ്ങളും പരിചയപ്പെടുത്തി നൽകിയത് ഷൗക്കത്താണ്. ഇരുവരും ഇനിയും കണ്ടുമുട്ടാമെന്ന സന്തോഷത്തോടെയാണ് റഹീം ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാൻ കൂട്ടികൊണ്ട് ചെല്ലാൻ അയച്ച ആളിനൊപ്പം ഷൗക്കത്തിന്റെ താമസ സ്ഥലത്തുനിന്നും പുറപ്പെട്ടത്.

