കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ആറ് വർഷത്തിന് ശേഷം വിചാരണ ആരംഭിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി. ആറ് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.
ഒന്നാം സാക്ഷി സെയ്ഫുദ്ദീൻ ഹാജിയെ പ്രോസിക്യൂഷൻ വിസ്തരിച്ചു. അപകടം ഉണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനായിരുന്നുവെന്ന് സെയ്ഫുദ്ദീൻ കോടതിയിൽ പറഞ്ഞു. കാറിൽ ശ്രീറാമിന്റെ സുഹൃത്ത് വഫയും ഒപ്പമുണ്ടായിരുന്നുവെന്ന് അപകടം നേരിൽ കണ്ട ആളുകൾ തന്നോട് പറഞ്ഞതായും സെയ്ഫുദ്ദീൻ കോടതിയിൽ പറഞ്ഞു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ മേൽനോട്ട ചുമതല ഉണ്ടായിരുന്നത് സെയ്ഫുദീനാണ്.
ഒന്നാം സാക്ഷിയുടെ ക്രോസ് വിസ്താരം തിങ്കളാഴ്ച നടക്കും. കേസിലെ ഏക പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമൻ. ജോലി കഴിഞ്ഞ് മടങ്ങിയ കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.

