ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കണം; ബില്‍ പാസാക്കി യു.എസ് ജനപ്രതിനിധിസഭ

വാഷിങ്ടണ്‍: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നതിനായി ബില്‍ പാസാക്കി റിബ്ലിക്ക് അംഗങ്ങള്‍ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ.
ആയുധങ്ങള്‍ നല്‍കുന്നതിനായി പ്രസിഡന്റ് ജോ ബൈഡന് മേല്‍ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്. ആയുധവിതരണം വെകിപ്പിക്കുന്ന ബൈഡന്റെയും ഡെമോക്രാറ്റുകളുടേയും നടപടിക്കെതിരെ ജനപ്രതിനിധിസഭയില്‍ വിമർശനമുയർന്നു. നേരത്തെ ഇസ്രായേലിനുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്നും യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രായേല്‍ സെക്യൂരിറ്റി അസിസ്റ്റൻസ് സപ്പോർട്ട് ആക്ടാണ് ജനപ്രതിനിധി സഭ പാസാക്കിയത്. 224 പേർ ആക്ടിനെ അനുകൂലിച്ചപ്പോള്‍ 184 പേർ എതിർത്തു. 16 ഡെമോക്രാറ്റുകള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ മൂന്ന് റിപബ്ലിക്കൻ പാർട്ടി അംഗങ്ങള്‍ ഇതിനെ എതിർക്കുകയും ചെയ്തു. അതേസമയം, ബില്‍ നിയമമാവാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനപ്രതിനിധി സഭയില്‍ ബില്‍ പാസാക്കിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഗസ്സയില്‍ ഇപ്പോഴും ഇസ്രായേല്‍ കനത്ത ആക്രമണം തുടരുകയാണ്. ഇതുവരെ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 35,000ത്തോളം പേർ മരിച്ചിരുന്നു. 79,205 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ ഗസ്സ എതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്.
24 മണിക്കൂറിനിടെ ഗസ്സയില്‍ 39 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ശക്തമായ ആക്രമണം ഇപ്പോള്‍ റഫയിലാണ് തുടരുന്നത്. സുരക്ഷമുൻനിർത്തി റഫയിലെ ഭക്ഷണവിതരണം നിർത്തിയതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അതിർത്തികള്‍ ഇസ്രായേല്‍ പിടിച്ചെടുത്തതോടെ ഗസ്സയിലേക്കുള്ള സഹായവിതരണവും നിലച്ചിരിക്കുകയാണ്.

