ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് പ്രവേശനാനുമതി നിഷേധിച്ച് സ്‍പെയിൻ

ബാഴ്സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‍പെയിൻ. വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ അല്‍ബ്രാസാണ് കപ്പലിനെ തുറമുഖത്ത് പ്രവേശിപ്പിക്കുന്നത് തടഞ്ഞ വിവരം അറിയിച്ചത്.
ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കപ്പലിനെ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഇത്തരത്തില്‍ ഇസ്രായേലിനുള്ള ആയുധങ്ങളുമായി വരുന്ന കപ്പല്‍ സ്പാനിഷ് തുറമുഖത്തേക്ക് പ്രവേശിക്കാൻ അനുമതി ചോദിക്കുന്നത്. ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പല്‍ വന്നാലും സ്പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. മിഡില്‍ ഈസ്റ്റിന് ഇപ്പോള്‍ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം, കപ്പലിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍, സ്‍പെയിൻ ഗതാഗതമന്ത്രി മെയ് 21ന് തുറമുഖത്തില്‍ പ്രവേശിക്കാനാണ് ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന ഡാനിഷ് കപ്പല്‍ അനുമതി തേടിയതെന്ന് അറിയിച്ചു. ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടണ്‍ സ്ഫോടക വസ്തുക്കളുമായാണ് കപ്പല്‍ യാത്ര തിരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകള്‍.
ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തെ രൂക്ഷമായി വിമർശിക്കുന്ന യുറോപ്പിലെ രാജ്യങ്ങളിലൊന്നാണ് സ്‍പെയിൻ. മറ്റ് യുറോപ്യൻ രാജ്യങ്ങളെ തങ്ങളുടെ നിലപാടിനൊപ്പം ചേർക്കാനും സ്‍പെയിൻ ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രം രുപീകരിക്കണമെന്നാണ് സ്‍പെയിനിന്റെ നിലപാട്. നേരത്തെ ഗസ്സയില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രായേലിനുള്ള ആയുധവില്‍പന സ്‍പെയിൻ നിർത്തിവെച്ചിരുന്നു.

