KSDLIVENEWS

Real news for everyone

അഗ്നിവീര്‍ നഷ്ടപരിഹാരത്തില്‍ രാഹുലിനെ തള്ളി കരസേന; അജയ് കുമാറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ നല്‍കി

SHARE THIS ON

ന്യുഡല്‍ഹി: അഗ്നിവീര്‍ നഷ്ടപരിഹാരം സംബന്ധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി കരസേന. ഡ്യൂട്ടിക്കിടെ മരിച്ച അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് 98 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി സൈന്യം അറിയിച്ചു.

അജയ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന.

‘ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിവീര്‍ അജയ് കുമാറിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുടിശ്ശികയുള്ള മൊത്തം തുകയില്‍ 98.39 ലക്ഷം രൂപ അഗ്‌നിവീര്‍ അജയ്യുടെ കുടുംബത്തിന് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്,’ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അഗ്‌നിവീര്‍ പദ്ധതിയിലെ വ്യവസ്ഥകള്‍ പ്രകാരം ഏകദേശം 67 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും പൊലീസ് പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ നല്‍കും.

ഇത് പ്രകാരം ആകെ തുക ഏകദേശം 1.65 കോടി രൂപ വരും എന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വീരമൃത്യു വരിച്ചവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം അഗ്‌നിവീരന്‍മാര്‍ ഉള്‍പ്പെടെയുള്ള പരേതനായ സൈനികരുടെ അടുത്ത ബന്ധുക്കള്‍ക്ക് വേഗത്തില്‍ നല്‍കുമെന്നും സൈന്യം പറഞ്ഞു. അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കള്ളം പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തനിക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അജയ് കുമാറിന്റെ പിതാവ് പറയുന്ന വീഡിയോ അടക്കം പങ്ക് വെച്ച്‌ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കളാഴ്ച ലോക്സഭയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, അഗ്‌നിവീരന്മാരെ യൂസ് ആന്‍ഡ് ത്രോ തൊഴിലാളികളായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അവര്‍ക്ക് രക്തസാക്ഷി പദവി പോലും നല്‍കുന്നില്ലെന്നും പറഞ്ഞിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കരുതെന്നും ഡ്യൂട്ടിക്കിടെ ജീവന്‍ വെടിയുന്ന അഗ്‌നിവീരന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നുമായിരുന്നു രാജ്നാഥ് സിംഗ് മറുപടിയായി പറഞ്ഞത്. 2022 ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്‌നിപഥ് സ്‌കീം 17-നും 21-നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ്.


അവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താനുള്ള വ്യവസ്ഥയുണ്ട്. ആ വര്‍ഷം തന്നെ ഉയര്‍ന്ന പ്രായപരിധി 23 വര്‍ഷമായി സര്‍ക്കാര്‍ നീട്ടി. അതേസമയം അഗ്നിവീര്‍ രാജ്യത്തെ യുവാക്കളേയും സൈനികരേയും ദോഷകരമായി ബാധിക്കുന്ന പദ്ധതിയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഗ്നിവീര്‍ പിന്‍വലിക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!