നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി സി.ബി.ഐ കസ്റ്റഡിയില്‍

ന്യുഡല്‍ഹി: ബിഹാറിലെ നീറ്റ്-യുജി ചോദ്യപേപ്പേർ ചോർച്ച കേസില്‍ മുഖ്യപ്രതിയെ സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു.
റോക്കി എന്ന രാകേഷ് രഞ്ജൻ ആണ് പിടിയിലായത്. വ്യാഴാഴ്ച പട്നയില്‍ നിന്നാണ് ഇയാളെ സി ബി ഐ സംഘം പിടികൂടിയത്. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കോടതി 10 ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു.
റോക്കിയുടെ അറസ്റ്റിന് ശേഷം, പാറ്റ്‌നയിലും കൊല്‍ക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ അന്വേഷണ ഏജൻസി പരിശോധന നടത്തി. പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
റോക്കി ജാർഖണ്ഡിലെ റാഞ്ചിയില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. നീറ്റ് യു ജി ചോദ്യപേപ്പർ ചോർന്നുകിട്ടിയത് റോക്കിക്കാണ്. തുടർന്ന് അയാള്‍ ഇത് ചിന്തു എന്ന മറ്റൊരാള്‍ക്ക് അയച്ചു. ചിന്തുവാണ് വിദ്യാർത്ഥികള്‍ക്ക് ഇതിന്റെ കോപ്പി കൈമാറിയത്.

