സംസ്ഥാനത്ത് മഴ കനത്തു; വയനാട്ടിൽ 3 സ്കൂളുകൾക്ക് അവധി, കോഴിക്കോട് ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിലും വയനാട് മേപ്പാടി മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മേപ്പാടിയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വി.എച്ച്.എസ്.സി. സ്കൂൾ, മുണ്ടക്കൈ യു.പി. സ്കൂൾ, പുത്തുമല സ്കൂൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുലർച്ചെമുതൽ പെയ്യുന്ന മഴയിൽ ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. അടിവാരം കൈതപ്പൊയിൽ പ്രദേശത്തുള്ളവർ വീടുകളിൽ കുടുങ്ങി. ചെമ്പുകടവ് ഭാഗത്തെ ആദിവാസി കുടുംബങ്ങൾ അപകടഭീക്ഷണിയിലാണ്.
വയനാട് മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ബാണാസുര സാഗർ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് 15 സെന്റിമീറ്റർ കൂടി ഉയരുകയാണെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. പുഴയിലെ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ ഡാം ഷട്ടർ തുറന്നാലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയില്ല.

