അച്ഛൻ മരിച്ചപ്പോൾ അനുഭവപ്പെട്ട വേദന: വയനാട്ടിലേത് ദേശീയ ദുരന്തമെന്ന് രാഹുല്‍ ഗാന്ധി

മേപ്പാടി: അച്ഛന് മരിച്ചപ്പോള്‍ അനുഭവപ്പെട്ടതിന് സമാനമാണ് ഇപ്പോഴത്തെ മാനസികാവസ്ഥയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇവിടെയുള്ളവര്‍ക്ക് അച്ഛനെ മാത്രമല്ല, സഹോദരങ്ങളേയും അച്ഛനേയും അമ്മയേയും അടക്കം കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ടിട്ടുണ്ട്. ആയിരത്തോളം ആളുകള്‍ ഇങ്ങനെയുണ്ട്. ഇത് വളരെ വേദനിപ്പിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സഹോദരന്റെ അനുഭവം തന്നെയാണ് തനിക്കുമെന്നും ഞങ്ങള്‍ക്ക് കഴിയുന്നത്ര പിന്തുണ നല്‍കാനും സഹായിക്കാനുമാണ് ഇവിടെയെത്തിയതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
എന്നെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ആരേയും കുറ്റപ്പെടുത്താനോ രാഷ്ട്രീയ വിഷയങ്ങള്‍ പറയാനോ ഉള്ള സ്ഥലമല്ലിത്. ഇവിടെയുള്ളവര്‍ക്ക് സഹായം ആവശ്യമാണെന്നും രാഷ്ട്രീയം പറയാന്‍ താത്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരേയും വീടുകള്‍ നഷ്ടപ്പെട്ടവരേയും കാണുകയെന്നത് വേദനിപ്പിക്കുന്ന അനുഭവമാണ്. ഈ സാഹചര്യത്തില്‍ അവരോട് സംസാരിക്കുകയെന്നത് പ്രയാസമേറിയതാണ്. യഥാര്‍ഥത്തില്‍ അവരോട് എന്താണ് പറയേണ്ടതെന്നറിയില്ല. അവരെ സഹായിക്കേണ്ടതുണ്ട്. ദുരന്തം അതിജീവിച്ചവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കണം, രാഹുല്‍ ഗാന്ധി പറഞ്ഞു.
ചിലര്‍ക്ക് മാറിതാമസിക്കണം. സര്‍ക്കാര്‍ അത് പരിഗണിക്കേണ്ടതുണ്ട്. ഒരുപാട് ജോലികള്‍ ഇവിടെ ഇനിയും ചെയ്യാനുണ്ട്. വലിയ ദുരന്തമാണിത്. ഇവിടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വോളണ്ടിയര്‍മാര്‍. ഭരണകൂടം എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് അഭിമാനമുണ്ട്, രാഹുല്‍ ഗാന്ധി പറഞ്ഞു.
സഹോദരന് പറഞ്ഞതുപോലെ അവര്‍ക്ക് കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ നിന്നോ കേരളത്തില്‍ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്. ദുരന്തബാധിതരില്‍ കൂടുതല്‍ പേരും പറയുന്നത് താമസിച്ചയിടങ്ങളിലേക്ക് മടങ്ങിപോകില്ലെന്നാണ്. അതിനാല്‍ അവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

