2023ല്‍ മദീനയിലെ പുണ്യ റൗളയും മസ്ജിദുന്നബവിയും സന്ദര്‍ശിച്ചത് 28 കോടിയിലധികം വിശ്വാസികള്‍

മദീന: കഴിഞ്ഞ വർഷം മദീനയിലെ റൗളയും മസ്ജിദുന്നബവിയും സന്ദർശിച്ചത് 28 കോടിയിലധികം വിശ്വാസികൾ. ഹറം കാര്യ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. റൗള ശരീഫിൽ സന്ദർശനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 18 ലക്ഷം വിശ്വാസികളുടെ വർധനവആണുണ്ടായത്. ഹജ്ജിനും ഉംറയ്ക്കും മക്കയിലെത്തുന്ന പരശ്ശതം വിശ്വാസി ലക്ഷങ്ങൾ മദീന ലക്ഷ്യമാക്കി പ്രവാചകരുടെ പുണ്യ റൗള സിയാറത്തും പുണ്യഗേഹമായ മസ്ജിദുന്നബവിയും സന്ദർശിക്കാനുള്ള ഒഴുക്കാണ് ഇത്രയും ആളുകളാൽ വർദ്ധിച്ചത്.
റൗള ശരീഫിൽ നമസ്കാരം നിർവഹിക്കാൻ ആപ്പ് വഴി രജിസ്ട്രേഷൻ ആവശ്യമാണ്. എന്നാൽ മസ്ജിദുന്നബവി സന്ദർശിക്കുന്നതിന് രജിസ്ട്രേഷൻ നടപടി പൂർത്തിയാകേണ്ടതില്ല. നാല് ഘട്ടങ്ങളിലായാണ് വിശ്വാസികളെ റൗളയിലേക്ക് പ്രവേശിപ്പിക്കുക. പത്ത് മിനിറ്റോളം തീർത്ഥാടകർക്ക് റൗളയിൽ പ്രാർത്ഥിക്കാം. നുസുക്ക്, തവൽക്കന തുടങ്ങിയ ആപ്പുകൾ വഴിയാണ് റൗളയിലേക്കുള്ള പെർമിറ്റ് എടുക്കേണ്ടത്. ആപ്പുകളിൽ നിന്നും ലഭിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്തായിരിക്കും മസ്ജിദുന്നബവിയിലേക്ക് പ്രവേശിക്കേണ്ടത്. മസ്ജിദിന് അകത്തുനിന്നായിരിക്കും സന്ദർശകരെ റൗളയിലേക്ക് ആനയിക്കുകയെന്നും ഹറം കാര്യ വകുപ്പ് വ്യക്തമാക്കി.

