നിറയെ യാത്രക്കാര്‍, കൈനിറയെ വരുമാനവും; എന്നിട്ടും കേരളത്തിന് അനുവദിച്ച സ്പെഷ്യല്‍ വന്ദേഭാരത് നിര്‍ത്തി

കൊച്ചി: എറണാകുളം-ബെംഗളൂരു റൂട്ടില്‍ അനുവദിച്ച താല്‍ക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയില്‍വേ. സ്പെഷല്‍ സർവീസ് നീട്ടി വിജ്ഞാപനം ഇറങ്ങാക്കാത്തിനെ തുടർന്ന് സർവീസ് അവസാനിപ്പിച്ചു.
മികച്ച വരുമാനമുണ്ടായിട്ടും സർവീസ് നിർത്തലാക്കിയത് യാത്രക്കാർക്കിടയില്‍ അതൃപ്തിക്ക് കാരണമായി. എന്നാല്‍, ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന സമയം മാറ്റുന്ന കാര്യത്തില്‍ തീരുമാനമായ ശേഷം പുനരാരംഭിക്കുമെന്നാണു റെയില്‍വേ അധികൃതർ നല്‍കുന്ന സൂചന. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നു ട്രെയിൻ പുറപ്പെടുന്ന സമയം രാവിലെ 5.30നു പകരം ആറരയാക്കാൻ ദക്ഷിണ റെയില്‍വേ നിർദേശിച്ചിരുന്നു.
ആഴ്ചയില്‍ മൂന്നു ദിവസത്തെ സർവീസായി ജൂലൈ 25നാണ് എറണാകുളം – ബെംഗളൂരു സ്പെഷല്‍ സർവീസ് ആരംഭിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സർവീസ് നീട്ടുമെന്നായിരുന്നു റെയില്‍വേ അറിയിച്ചത്. എന്നാല്‍, എറണാകുളം-ബെംഗളൂരു സർവീസിന് 105 ശതമാനവും ബെംഗളൂരു-എറണാകുളം സർവീസിന് 88ശതമാനവുമായിരുന്നു ബുക്കിങ്. എട്ട് മാസമായി ഒാടുന്ന മംഗളൂരു – ഗോവ വന്ദേഭാരതില്‍ മൊത്തം 31 ശതമാനമാണു ബുക്കിങ്. മികച്ച വരുമാനമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരതിനുണ്ടായിരുന്നതെന്നും സർവീസ് ദീർഘിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. സർവീസ് തുടരാൻ തീരുമാനിച്ചില്ലെങ്കില്‍ ഒാണക്കാലത്തു ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു യാത്രാക്ലേശം അതിരൂക്ഷമാകും.

