അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീര്‍ക്കടലായി കണ്ണാടിക്കല്‍, ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം; കാസർകോട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു

കാസർകോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി. പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു.
അര്‍ജുന്റെ മൃതദേഹം എത്താനായി കാത്തുനില്‍ക്കുന്നവര്‍. കണ്ണാടിക്കലില്‍നിന്നുള്ള ദൃശ്യം|
പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാർവാർ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെടുമ്പോൾ സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.
72 നാൾ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ കാർവാർ എം.എൽ.എ. സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കും. ശനിയാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തുമെന്നാണ് കരുതുന്നത്.



