സത്താറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ

കാഞ്ഞങ്ങാട്: കാസർകോട് പട്ടണത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന സത്താറിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പുറത്താക്കണമെന്നും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
അളവുതൂക്ക വകുപ്പിന്റെ സാമ്പത്തികബാധ്യതയും സമയനഷ്ടവും വരുത്തുന്ന നടപടി പുനഃപരിശോധിക്കുക, വാഹന ഫിറ്റ്നസ് പരിശോധന ആഴ്ചയിൽ അഞ്ചുദിവസമാക്കുക, ദേശീയപാതാ വികസനത്തിൽ ഇല്ലാതാകുന്ന ഓട്ടോസ്റ്റാൻഡുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുക, തകർന്നുകിടക്കുന്ന റോഡുകൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചു. യൂണിയൻ ജില്ലാ സമ്മേളനം ഡിസംബർ അവസാനവാരത്തിൽ നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് വി.വി. സുധാകരൻ, ഭാരവാഹികളായ പി.വി. ബാലകൃഷ്ണൻ , ഇ. ഹരിന്ദ്രൻ, എ.ടി.പി. മുത്തലീബ്, സുധാകരൻ കൊട്രച്ചാൽ, ശശിധരൻ മാമുനി, സി. വിദ്യാധരൻ, ബാലകൃഷ്ണൻ ചീമേനി, എ.കെ. കോരൻ, റിനേഷ് ബാബു എന്നിവർ പങ്കെടുത്തു.

