UAE-ക്ക് അറബ് പാര്‍ലിമെന്റ് പ്രസിഡന്റ് പദവി; മുഹമ്മദ് അഹ്മദ് അല്‍ യമാഹി പ്രസിഡന്റാകും

അബുദാബി: അറബ് പാർലിമെന്റില്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് യുഎഇ. കെയ്റോയില്‍ അറബ് ലീഗിന്റെ ആസ്ഥാനത്ത് ശനിയാഴ്ച നടന്ന നാലാം നിയമനിർമ്മാണ സമ്മേളനത്തില്‍ യു.എ.ഇ.യുടെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം (എഫ്.എൻ.സി.) മുഹമ്മദ് അഹ്മദ് അല്‍ യമാഹി അറബ് പാർലിമെന്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതിനുമുൻപ് 2012 മുതല്‍ 2016 വരെ തുടർച്ചയായി രണ്ട് തവണ യു.എ.ഇ. അറബ് പാർലിമെന്റിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള എല്ലാ പിന്തുണക്കും അല്‍ യമാഹി നന്ദി അറിയിച്ചു.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യല്‍ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അല്‍ നഹ്യാനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തനിക്കുലഭിച്ച ഈ നേട്ടം രാജ്യത്തിന്റെ നേട്ടത്തിനൊപ്പം കൂട്ടിച്ചേർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

