പിണക്കം മറന്ന് മുരളീധരൻ പാലക്കാട്ടേക്ക്; രാഹുലിനായി പ്രചാരണത്തിനിറങ്ങും

പാലക്കാട്: പിണക്കം ഉള്ളിലൊതുക്കി ഉപതിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ കെ. മുരളീധരൻ പാലക്കാട് പ്രചാരണത്തിനെത്തുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ മുരളീധരൻ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയും നിലപാട് ആവർത്തിച്ച മുരളിയോട് പ്രചാരണത്തിന് എത്തണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലും മുരളീധരനോട് ഫോണിൽ സംസാരിച്ചതായാണ് വിവരം.
പാലക്കാട്ടെ പ്രചാരണ യോഗങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമാകും മുരളീധരൻ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാർഥിയായി ഡിസിസി നൽകിയ കത്തിൽ നിർദേശിച്ചിരുന്നത് കെ.മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോൾ സ്ഥിതിഗതികൾ മാറി. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്തുവന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.
മേപ്പറമ്പ് ജങ്ഷനിൽ നാളെ വൈകുന്നേരം ആറിന് പൊതുയോഗത്തിൽ മുരളീധരൻ സംസാരിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയിൽ കർഷക രക്ഷാമാർച്ചും മുരളീധരൻ ഉദ്ഘാടനം ചെയ്യും.

