ബാബറി മസ്ജിദിനെ പറ്റി ചോദിക്കുമ്ബോള്‍ കെ സുധാകരന് അസ്വസ്ഥത, ഇതാണോ കോണ്‍ഗ്രസ് നിലപാട്: മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: ബാബറി മസ്ജിദ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടാണോ കോണ്‍ഗ്രസിനെന്ന് മറ്റ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് ചോദിക്കുമ്ബോള്‍ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡന്റ്റ് പറയുന്നത്. ഇതാണോ കോണ്‍ഗ്രസിന്റെ നിലപാടെന്നും ധനകാര്യ മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ആർഎസ്എസുകാർ തകർത്തത് കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോ? താൻ ആർ.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്നും, ബിജെപിയിലേക്ക് പോകില്ല എന്ന് പറയാനാകില്ലെന്നും മുൻപ് അഭിപ്രായപ്പെട്ടയാളാണ് കെപിസിസി പ്രസിഡന്റ്. ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുൻപില് തിരി കത്തിച്ച ആളാണ് പ്രതിപക്ഷ നേതാവെന്ന് കെഎൻ ബാലഗോപാല്‍ കുറ്റപ്പെടുത്തി.
ആർഎസ്എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്? ഇന്ത്യൻ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ ഇങ്ങനെ വല്ലാതെ പ്രീണിപ്പിക്കുന്നത് എന്തിനാണെന്നും ധനമന്ത്രി ചോദിച്ചു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെപ്പറ്റിയും ബാബരി മസ്ജിദ് തകർത്ത വിഷയത്തില്‍ സന്ദീപ് വാര്യർ മുന്നോട്ട് വച്ചിരുന്ന സംഘപരിവാർ നിലപാടുകളെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കെ സുധാകരൻ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയാൻ വേറെ പണിയില്ലേ എന്ന് പ്രതികരിച്ചത്.

