തമിഴ്നാട്ടിലെ പ്രളയബാധിത പ്രദേശത്ത് കാറില്‍ നിന്നിറങ്ങാൻ തയ്യാറാകാതെ മന്ത്രി, ചെളി വാരിയെറിഞ്ഞ് നാട്ടുകാര്‍

വില്ലുപുരം: പ്രളയബാധിത പ്രദേശമായ വില്ലുപുരം സന്ദർശിക്കാനെത്തിയ മന്ത്രി പൊന്മുടിക്കു നേരെ ചെളിയേറ്. ഇരുവേല്‍പട്ടില്‍ പ്രളയ ദുരിതത്തില്‍ സമരം ചെയ്യുന്നവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ചെളിയെറിഞ്ഞ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചത്.
മകനും മുൻ എം.പിയുമായ ഗൗതം സിഗമണിക്കൊപ്പമാണ് പൊന്മുടി സ്ഥലത്തെത്തിയത്. എന്നാല്‍ പുറത്തേക്ക് കാറില്‍നിന്നും ഇറങ്ങാൻ മന്ത്രി തയ്യാറാവാതിരുന്നതോടെ രോഷാകുലരായ ജനം പ്രതികരിക്കുകയായിരുന്നുവെന്നാണ് വിവരം.വില്ലുപുരത്ത് ദിണ്ഡിവനത്തില്‍ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. പ്രദേശത്ത് കനാല്‍ പൊട്ടി ഒഴുകിയത് ദുരിതം വർദ്ധിപ്പിച്ചു.
ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കുന്നതിനായാണ് പൊൻമുടിയും മന്ത്രി മതിവേന്തനുമടക്കം ജില്ലാ കലക്ടർക്കൊപ്പം വില്ലുപുരത്ത് എത്തിയത്. ഇരുവേല്‍പട്ട് മേഖലയിലേക്ക് പോകുമ്ബോഴായിരുന്നു ചെളിയേറ്. ഉടനെ പൊലീസ് ഇടപെടുകയും അദ്ദേഹത്തെ കാറിനടുത്ത് എത്തിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ബിജെപി നേതാവ് കെ. അണ്ണാമലൈ എക്സില്‍ പോസ്റ്റ് ചെയ്തു.
‘ഇതാണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളില്‍ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. ചെന്നൈയ്ക്ക് പുറത്തുള്ള സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ ആരും മെനക്കെടുന്നില്ല’ അണ്ണാമലൈ കുറിച്ചു.ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് അണ്ണാമലൈ സഹായം എത്തിച്ചു. വില്ലുപുരത്തും എത്തിയിരുന്നു.

