പച്ചക്കറി അരിയുന്നതിനിടെ വഴക്കിന് ചെന്ന അച്ഛന്‍ മകളുടെ കയ്യിലുണ്ടായ കത്തി നെഞ്ചിൽ തുളഞ്ഞ് കയറി മരിച്ചു : മകൾ അറസ്റ്റിൽ

പാലക്കാട്; വഴക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചില്‍ കുത്തിക്കയറി അച്ഛന്‍ മരിച്ചു. പാലക്കാട് എരുത്തേമ്ബതിയിലാണ് സംഭവമുണ്ടായത്. ആര്‍വിപി പുതൂര്‍ മുത്തുകൗണ്ടര്‍കളം എസ്. കാളിയപ്പന്റെ (57) മരണത്തില്‍ മൂത്തമകള്‍ മാലതി (23) അറസ്റ്റിലായി.
സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മദ്യപിച്ചെത്തിയ കാളിയപ്പന്‍ ഭാര്യയും മക്കളുമായി വഴക്കിടുകയായിരുന്നു. കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. ഇന്നലെ രാവിലെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു വീണ്ടും ബഹളം വച്ചു. വാതില്‍ തുറന്നതോടെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തില്‍ കാളിയപ്പന്‍ പിടിച്ചു ഞെരിച്ചു. തുടര്‍ന്നുണ്ടായ പിടിവലിക്കിടെ മാലതിയുടെ കയ്യിലുണ്ടായിരുന്ന കത്തി അബദ്ധത്തില്‍ കാളിയപ്പന്റെ ശരീരത്തില്‍ കുത്തിക്കയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരിക്കു പറ്റിയ കാളിയപ്പനെ ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കാള കുത്തിയതാണ് എന്നാണ് അയല്‍വാസികളോടും ആശുപത്രിയിലും പറഞ്ഞത്. ഇടതു നെഞ്ചിന്റെ താഴെയാണു മുറിവേറ്റത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിന് അറിയിച്ചു. തുടര്‍ന്ന് കാളിയപ്പന്റെ ഭാര്യയെയും മക്കളെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

