KSDLIVENEWS

Real news for everyone

ഇരിയണ്ണിയിലും കൊട്ടംകുഴിയിലും ഇന്നലെ പട്ടാപ്പകൽ വീണ്ടും
പുലിയിറങ്ങി: ജനങ്ങൾ ഭീതിയിൽ

SHARE THIS ON

ഇരിയണ്ണി: ഇരിയണ്ണിയിലും കൊട്ടംകുഴിയിലും ഇന്നലെ പട്ടാപ്പകൽ പുലിയിറങ്ങി. ഇരിയണ്ണി–പേരടുക്കം റോഡിലും കൊട്ടംകുഴി ഒയക്കോലിലുമാണ് ഇന്നലെ പകൽ പുലിയെ കണ്ടത്.ഇരിയണ്ണി–പേരടുക്കം റോഡിൽ ഉച്ചയ്ക്ക് 12.45നാണ് പുലിക്കുഞ്ഞിനെ കണ്ടത്. കേബിൾ ടിവിയുടെ മാസവരിസംഖ്യ പിരിച്ചു മടങ്ങുകയായിരുന്ന കാനത്തൂർ കിഴക്കേക്കരയിലെ യു.മധുസൂദനന്റെ സ്കൂട്ടറിനു മുൻപിലൂടെ പുലി റോഡ് മുറിച്ചുകടന്നു പോവുകയായിരുന്നു. ഇതിന്റെ അമ്മയും പിന്നാലെയുണ്ടാകുമെന്നു പേടിച്ച് മധുസൂദനൻ പെട്ടെന്ന് സ്കൂട്ടർ ഓടിച്ചുപോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആദ്യം പുലിയെ കണ്ട സ്ഥലത്തിന്റെ അൽപം മാറിയാണിത്. 

കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി ഒയക്കോലിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചുപോവുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനി 3 പുലികളെയാണ് ഒരുമിച്ചു കണ്ടത്. ഒയക്കോലിലെ വിനോദിന്റെ മകൾ അതുല്യയ്ക്കു മുന്നിലേക്കാണ് ഒരു ചെറുതുൾപ്പെടെ 3 പുലികളെത്തിയത്.ടാറിങ് റോഡിൽ നിന്ന് ഇടവഴിയിലൂടെ നടന്നാണ് ഇവരുടെ വീട്ടിലേക്കു പോകേണ്ടത്. 

റോഡിൽ നിന്നു നടവഴിയിലേക്ക് ഇറങ്ങുന്ന സ്ഥലത്താണ് പുലികളുണ്ടായിരുന്നത്. വലിയ ഒരു പുലി അതുല്യയെ ഒന്നു തിരിഞ്ഞു നോക്കിയ ശേഷമാണു പോയത്. ഭയന്നോടിയ അതുല്യ വീട്ടിലെത്തി അമ്മ കൃഷ്ണകുമാരിയോട് വിവരം പറയുകയായിരുന്നു.കഴിഞ്ഞ ജൂലൈ മാസത്തിൽ കൃഷ്ണകുമാരിയും ഇതേ സ്ഥലത്ത് പുലിയെ കണ്ടിരുന്നു. രാത്രിയിലെ ഇരപിടിത്തത്തിനൊപ്പം പകലും പുലിയിറങ്ങാൻ തുടങ്ങിയതോടെ കാറഡുക്ക,മുളിയാർ പഞ്ചായത്തുകളിലെ വനാതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഭീതിയിലായി.

വനത്തിനുള്ളിലെ റോഡിലാണ് പുലിയെ കണ്ടതെന്ന് സാങ്കേതികമായി പറയാമെങ്കിലും ഈ രണ്ടു പഞ്ചായത്തുകളിലെയും പകുതിയിലേറെയും റോഡുകൾ വനത്തിലൂടെ പോകുന്നവയാണ്. കാടും നാടും ഇടകലർന്നു നിൽക്കുന്നതിന്റെ പ്രശ്നമാണിത്.2 ദിവസം മുൻപു സംസ്ഥാനാന്തര പാതയിലെ പൂവടുക്കയും പുലിയെ കണ്ടിരുന്നു.

പുലികളുടെ എണ്ണം കൂടുന്നു?
കാറഡുക്ക,മുളിയാർ പഞ്ചായത്തുകളിലായി 4 പുലികൾ ഉണ്ടെന്നാണ് വനംവകുപ്പിന്റെ സ്ഥിരീകരണം. എന്നാൽ ഇതു തെറ്റാണെന്നു നാട്ടുകാർ പറയുന്നു. 2 വലിയ പുലികളുടെയും 2 ചെറിയ പുലികളുടെയും ചിത്രമാണു ക്യാമറയിൽ ലഭിച്ചതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഒരേസമയം പല സ്ഥലങ്ങളിലാണ് ഇപ്പോൾ പുലികളെ കാണുന്നത്. മാത്രമല്ല പല വലുപ്പത്തിലുള്ള പുലികളെയും കാണാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വനംവകുപ്പ് പറയുന്നതിന്റെ ഇരട്ടിയിലേറെ പുലികളുണ്ടെന്നാണ് നേരിട്ടു കണ്ടവർ പറയുന്നത്. തുടർച്ചയായി ഒന്നിലേറെ പുലികളെ കാണുന്നതു പതിവായതോടെ ഏതു രീതിയിൽ പരിഹാരം കാണുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് വനംവകുപ്പിന് ഉത്തരമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!