KSDLIVENEWS

Real news for everyone

ക്രൂരമായ കൊല, പ്രതിളെല്ലാം സിപിഎം പ്രവർത്തകർ, 6 വർഷത്തെ നിയമയുദ്ധം; പെരിയ കേസിന്റെ നാൾവഴി

SHARE THIS ON

കൊച്ചി: ആറു വർഷത്തോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിലാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പ്രസ്താവിക്കുന്നത്. 2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത‌്‌ ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസിന്റെ നാൾവഴികളിലൂടെ:

∙ 2019 ഫെബ്രുവരി 17, (രാത്രി 7.45): കല്യോട്ടെ പി.വി.കൃഷ്ണന്റെ മകൻ കൃപേഷ് (കിച്ചു–19), പി.കെ.സത്യനാരായണന്റെ മകൻ ശരത്‌ലാൽ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്കൂൾ–ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു.
∙ ഫെബ്രുവരി 18: സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ.സജി (സജി ജോർജ് – 40) എന്നിവർ അറസ്റ്റിൽ. പീതാംബരനെ പാർട്ടി പുറത്താക്കുന്നു.
∙ ഫെബ്രുവരി 21: കേസ് സിബിഐക്കു വിടണമെന്ന ആവശ്യം ശക്തം. എന്നാൽ സംസ്ഥാന സർക്കാർ, അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു. എസ്പി: വി.എം.മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതല.

∙ മാർച്ച് 2: അന്വേഷണസംഘത്തലവനായ എസ്പി: വി.എം.മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചതിനു പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സിഐമാർക്കും മാറ്റം. പ്രതികളെന്നു കണ്ടെത്തിയവർക്കു പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തുന്നുവെന്ന സൂചനകൾക്കിടെ അഴിച്ചുപണി.
∙ ഏപ്രിൽ 1: അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ.
∙ മേയ് 14: സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു.

∙ മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ. മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി ബന്ധം.
∙ സെപ്റ്റംബർ 30: ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു.
∙ ഒക്ടോബർ 29: സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാരിന്റെ അപ്പീൽ. എന്നാൽ പിന്നീട് ഈ അപ്പീൽ തള്ളി.

∙ സെപ്റ്റംബർ 12: സിബിഐ അന്വേഷണത്തെ എതിർത്തു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തടസഹർജിയുമായി കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളും.
∙ ഡിസംബർ 1: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു.
∙ 2021 ഡിസംബർ 3: സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.

∙ 2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി.
∙ 2024 ഡിസംബർ 28:  കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. 10 പേരെ വെറുതെവിട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!