കുറ്റവാളികളുടെ താവളമായി കൊച്ചി നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും വീടുകളും; കണക്കിൽ വ്യക്തതയില്ലാതെ അധികൃതർ

കൊച്ചി: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും വീടുകളും കുറ്റവാളികളുടെ താവളമായി മാറുന്നു. നഗരത്തിൽ ആയിരക്കണക്കിന് വീടുകളും അപ്പാർട്ട്മെൻ്റുകളും കെട്ടിടങ്ങളുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കത്തി കാണിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ മൂന്ന് പ്രതികളുടെയും വാസസ്ഥലം ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളായിരുന്നു.
നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ കണക്ക് സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല. മൂന്ന് വർഷം മുമ്പുള്ള കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ 1,36,722 താമസ സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവയിൽ വലിയൊരു ശതമാനവും കൊച്ചി നഗരത്തിലാണ്. എറണാകുളം സൗത്ത്, നോർത്ത്, കലൂർ, തമ്മനം, പാലാരിവട്ടം ഭാഗങ്ങളിലെല്ലാം വീടുകളും ബഹുനില കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകൾ ആരാണെന്ന് പോലും അറിയാത്തതാണ് ഈ കെട്ടിടങ്ങൾ. അയൽവാസികൾക്കും ഉടമകളെ കുറിച്ച് വിവരമില്ല. ഇത്തരം സ്ഥലങ്ങളാണ് കുറ്റവാളികൾ താവളമാക്കുന്നത്.
അനാശാസ്യ പ്രവർത്തനങ്ങളുടെയും ലഹരി മാഫിയയുടെയും കേന്ദ്രങ്ങളായി കൂടി ഈ കെട്ടിടങ്ങൾ മാറുകയാണ്. മെയ് അഞ്ചിന് നഗരത്തെ ഞെട്ടിച്ച പീഡനം നടന്ന കെട്ടിടവും പ്രതികളുടെ ഒളിത്താവളവും ഇത്തരം കെട്ടിടങ്ങളായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഒളിച്ചുതാമസിക്കുന്നതും ഇത്തരം കേന്ദ്രങ്ങളിലാണ്. പീഡന കേസിൽ പ്രതികളായ മൂന്ന് പേരും മറ്റ് ജില്ലകളിൽ ക്രിമിനൽ കേസുകളിൽ പ്രതികളായി കൊച്ചിയിലേക്ക് എത്തിയവരാണ്.
2021ൽ സെൻസസ് നടക്കാത്തതിനാൽ കൊച്ചിയിൽ താമസക്കാരില്ലാത്ത കെട്ടിടങ്ങളുടെ കണക്ക് ലഭ്യമല്ല. പൊലീസും കോർപറേഷനും റെസിഡൻ്റ്സ് അസോസിയേഷനുകളും സംയുക്തമായി ഇത്തരം കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്

