KSDLIVENEWS

Real news for everyone

ട്രംപിന്റെ ശത്രുക്കള്‍ക്ക് മുന്‍കൂര്‍ മാപ്പ്; അവസാന മണിക്കൂറില്‍ ബൈഡന്റെ നിര്‍ണായക നീക്കം

SHARE THIS ON

വാഷിങ്ടണ്‍: അധികാരം ഒഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിര്‍ണായക രാഷ്ട്രീയ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗച്ചി, റിട്ടേര്‍ഡ് ജനറല്‍ മാര്‍ക്ക് മില്ലി, 2021ല്‍ കാപ്പിറ്റോള്‍ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് ‘മുന്‍കൂര്‍ മാപ്പ്’ (pre-emptive pardons) പ്രഖ്യാപിച്ച് ബൈഡന്‍ ഉത്തരവിറക്കി.

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാതിരിക്കാനാണ് ബൈഡന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാള്‍ക്കെതിരേ കുറ്റം ചുമത്തപ്പെടുകയോ കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്യുന്നതിന് മുന്‍പുതന്നെ അയാളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള പ്രസിഡന്റിന്റെ പ്രത്യേക അവകാശമാണിത്.

നേരത്തെ ട്രംപ് തന്റെ ശത്രുക്കളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായി എതിര്‍ത്തവരും കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ട്രംപിനെതിരെ നിലകൊണ്ടവരുമെല്ലാമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെയെല്ലാം നടപടികളുണ്ടാകുമെന്ന സൂചനയും ട്രംപ് പലപ്പോഴായി നല്‍കിയിരുന്നു. കാപ്പിറ്റോള്‍ കലാപത്തിനെ ന്യായീകരിക്കുകയും വിവാദങ്ങളില്‍ കൂടെ നില്‍ക്കുകയും ചെയ്ത പലര്‍ക്കും ട്രംപ് ക്യാബിനറ്റ് പദവികളും പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുടെ കോവിഡ് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ നേതൃത്വമായിരുന്നു ബൈഡന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഡോ.ആന്റണി ഫൗച്ചിക്ക്. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത് പോലുള്ള നടപടികള്‍ക്ക് ബൈഡന് ഉപദേശം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഈ വിഷയത്തില്‍ ആന്റണി ഫൗച്ചിക്കെതിരെ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുന്‍ സൈനിക തലവനായ ജന. മാര്‍ക്ക് മില്ലിയും ട്രംപിന്റെ പ്രധാന ശത്രുക്കളിലൊരാളാണ്. ട്രംപിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ജന. മാര്‍ക്ക് മില്ലി കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനുള്ള പങ്കും ഉയര്‍ത്തിക്കാട്ടിയിരുന്നു.

ട്രംപ് അധികാരത്തിലെത്തയാല്‍ ഇവര്‍ക്കെതിരെയുണ്ടായേക്കാവുന്ന നിയമനടപടികളില്‍ നിന്നും മറ്റ് പ്രതികാര നടപടികളില്‍ നിന്നും സംരക്ഷണം നല്‍കാനായാണ് ബൈഡന്‍ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് നിരുപാധിക മാപ്പ് പ്രഖ്യാപിച്ചത്. മുൻ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കന്റെ കാലത്തും ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്തരത്തില്‍ മുന്‍കൂര്‍ മാപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!