KSDLIVENEWS

Real news for everyone

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം, ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ

SHARE THIS ON

റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. 88കാരനായ മാർപാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു മാർപാപ്പ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിലേക്ക് മാർപാപ്പയെ മാറ്റിയിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സിടി സ്കാനിങ്ങിലാണ് മാർപാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയയുടെ തുടക്കം കണ്ടെത്തിയതെന്ന് വത്തിക്കാൻ അറിയിച്ചു. ഇതേ തുടർന്ന് അധിക ചികിത്സ ആവശ്യമാണ്. ലാബ് പരിശോധനാ റിപ്പോർട്ട് പ്രകാരം, മാർപാപ്പയുടെ അവസ്ഥ സങ്കീർണമായി തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ആരോഗ്യപ്രശ്നത്തിനിടയിലും മാർപാപ്പ പകൽസമയം വായനയിലും വിശ്രമത്തിലും പ്രാർഥനയിലും മുഴുകിയെന്നും വത്തിക്കാൻ പറഞ്ഞു. വിശ്വാസികളോട് നന്ദിയറിയിച്ച മാർപാപ്പ തനിക്കുവേണ്ടിയുള്ള പ്രാർഥന തുടരണമെന്നും അഭ്യർഥിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മാർപാപ്പ കുറച്ചു ദിവസങ്ങളായി ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. കത്തോലിക്ക വിശുദ്ധ വർഷം പ്രമാണിച്ചുള്ള വിവിധ പരിപാടികൾക്ക് നേതൃത്വം നൽകാനിരിക്കെയാണ് മാർപാപ്പ രോഗബാധിതനായത്. വരുന്ന ശനിയാഴ്ച വരെയുള്ള മാർപാപ്പയുടെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച കുർബാന നടത്താൻ മാർപാപ്പ മുതിർന്ന പുരോഹിതനെ ചുമതലപ്പെടുത്തിയിരുന്നു. ബുധനാഴ്ചത്തെ പൊതു സദസ്സും റദ്ദാക്കിയിട്ടുണ്ട്.

12 വർക്കാലമായി കത്തോലിക്ക സഭയുടെ പരമാധ്യക്ഷസ്ഥാനത്ത് തുടരുന്ന മാർപാപ്പ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിരവധി തവണ ആശുപത്രിവാസം അനുഭവിച്ചിട്ടുണ്ട്. യൗവനകാലം മുതൽ ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. ശ്വാസകോശാവരണ രോഗത്തെ തുടർന്ന് മാ‍ർ‌പാപ്പയുടെ ഒരു ശ്വാസകോശം നീക്കം ചെയ്തിരുന്നു. ബ്രോങ്കൈറ്റിസ് ലക്ഷണങ്ങളെ തുടർന്ന് മാർപാപ്പ 2023 മാർച്ചിൽ മൂന്ന് രാത്രി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. തുടർന്ന് ന്യൂമോണിയ സ്ഥിരീകരിച്ചു. 2021 ജൂണിൽ മാർപാപ്പയ്ക്ക് കോളൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു.

നാഡി, കാൽമുട്ട് പ്രശ്നങ്ങളെ തുടർന്ന് വീൽചെയർ, വാക്കിങ്സ്റ്റിക്ക് എന്നിവയുടെ സഹായത്തോടെയാണ് ഫ്രാൻസിസ് ആത്മകാര്യങ്ങളിൽ വ്യാപൃതനാകുന്നത്. ആശുപത്രിവാസത്തിനിടയും സംഘർഷം തുടരുന്ന ഗാസയിലെ ഹോളി ഫാമിലി പള്ളിയുമായി മാർപാപ്പ ഫോണിൽ പതിവായി ബന്ധിപ്പെട്ടിരുന്നു. 1936 ഡിസംബ‍ർ 17ന് അർജൻ്റീനയിലെ ഫ്ലോറസിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. 2013 ഫെബ്രുവരി 28ന് ബെനഡിക്ട് 16-ാമൻ സ്ഥാനമൊഴിഞ്ഞതിനെ തുട‍ർന്നാണ് ഫ്രാൻസിസ് മാ‍ർപാപ്പയാകുന്നത്. ലാറ്റിൻ അമേരിക്കയിൽനിന്ന് ആദ്യമായി കത്തോലിക്ക സഭയുടെ പരമാധ്യക്ഷസ്ഥാനത്ത് എത്തുന്ന വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!