കേരളത്തിലും അതിജാഗ്രത; റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു

ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേനാ താവളങ്ങള്‍ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി.
കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. സൈനികത്താവളങ്ങള്‍ക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല, എല്‍എൻജി ടെർമിനല്‍, ഷിപ്യാഡ്, കണ്ടെയ്നർ ടെർമിനല്‍ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു.
ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ക്ക് പതിവു സുരക്ഷ തുടരും.സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. സംഘർഷവേളയില്‍ സ്വീകരിക്കുന്ന അതീവ ജാഗ്രതയാണ് നിലവിലുള്ളത്.

