പോലീസിന്റെ മയക്ക് മരുന്ന് വേട്ടയിൽ 256 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് സദേശികളായ രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: വൻ മയക്കു മരുന്നുവേട്ടയിൽ രണ്ട് പേർ അറസ്റ്റിലായി. 256. 02 ഗ്രാം എം.ഡി.എം.എയും കാറും പൊലീസ് പിടികൂടി. പെരിയപുളിക്കാലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം എയും കാറും പിടികൂടിയത്. മുള്ളേരിയ പൊവ്വലിലെ മുഹമ്മദ് ഡാനിഷ് (30), ചെങ്കള ആലംപാടിയിലെ അബ്ദുൾ ഖാദർ 40 എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബംഗളുരുവിൽനിന്നാണ് എം.ഡി.എം എ എത്തിച്ചതെന്നാണ് സൂചന. അടുത്തിടെ ജില്ലയിൽ നടന്ന വലിയ മയക്കു മരുന്നുവേട്ടയാണിത്.
ബേക്കൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ ഓഫിസർ സുഭാഷ്, കെ.കെ. സജീഷ്, സുഭാഷ് ചന്ദ്രൻ, എം. സന്ദീപ് എന്നിവർ ചേർന്ന് കാറും പ്രതികളെയും തടഞ്ഞുവെച്ച് ബേക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ എം. സവ്യസാചിയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോഴിക്കോട് സ്വദേശിക്കു വേണ്ടിയാണ് പ്രതികൾ എം.ഡി.എം.എ എത്തിച്ചതെന്നാണ് വിവരം. കാൽലക്ഷം രൂപയാണ് പ്രതിഫലമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.