അതിഞ്ഞാലിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 7 പേർക്ക് അസ്വസ്ഥത: എല്ലാവരും ചികിത്സ തേടി; ഭക്ഷണ സാംപിൾ പരിശോധനയ്ക്ക് അയച്ചു

കാഞ്ഞങ്ങാട്: ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 7 പേർക്ക് അസ്വസ്ഥത. ഫുഡ് ഇൻസ്പെക്ടർ സ്ഥലത്തെത്തി ഭക്ഷണ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിഞ്ഞാലിലെ അൽ മജ്‌ലിസ് റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ച 7 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. വിവിധ എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഓഗസ്റ്റ് 31ന് രാത്രിയാണ് ഈ ഹോട്ടലിൽ നിന്ന് അൽഫാം മന്തി, ഷവായി മന്തി എന്നിവ കഴിച്ചത്. കാഞ്ഞങ്ങാട് സ്വദേശികളായ വൈഷ്ണവ് സുരേഷ്, വിഷ്ണു, എച്ച്.കെ.ചേതൻ, യു.വി.കാർത്തിക് എന്നിവരും മീനാപ്പീസ് കടപ്പുറം സ്വദേശികളായ അമ്മയും രണ്ടു മക്കളുമാണ് കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഭക്ഷണം കഴിച്ചവർക്ക് വയറുവേദന, വിറയൽ, പനി, ഛർദി, വയറിളക്കം എന്നിവ പിടിപെട്ടതോടെയാണു ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് കാഞ്ഞങ്ങാട് റവന്യു ഡിവിഷനൽ ഓഫിസർ, ഫുഡ് ഇൻസ്പെക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ആർഡിഒ ബിനു ജോസഫ് നിർദേശം നൽകിയതിനെ തുടർന്നാണ് ഫുഡ് ഇൻസ്‌പെക്ടർ ഹോട്ടലിൽ എത്തി പരിശോധന നടത്തി സാംപിൾ ശേഖരിച്ചത്.

