കുമ്പളയിലെ നിർദിഷ്ട ടോൾ ബൂത്തിൽ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: രോഷാകുലരായ നാട്ടുകാർ തടകൾ വലിച്ചെറിഞ്ഞു ;ടോൾ
പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിർത്തിവയ്ക്കുമെന്ന് പൊലീസിന്റെ ഉറപ്പ്

കുമ്പള: ആരിക്കാടി ടോൾ ബൂത്ത് നിർമ്മാണത്തിൻ്റെ പേരിൽ റോഡ് ബ്ലോക്ക് ചെയ്യുകയും ടോൾ ബൂത്തിന് ഇരു ഭാഗത്തും ഹമ്പുകൾ സ്ഥാപിക്കുകയും ആംബുലൻസുകൾ പോലും റോഡിൽ കുടുങ്ങുകയും ചെയ്തതിനെത്തുടർന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് തടഞ്ഞുള്ള നിർമ്മാണം തടഞ്ഞു. ഗതാഗതം തടയാൻ വച്ചിരുന്ന തടകൾ നാട്ടുകാർ വലിച്ചെറിഞ്ഞു. കരാർ കമ്പനി ജീവനക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇരു കൂട്ടരെയും പിന്തിരിപ്പിച്ചു. റോഡ് ബ്ലോക്കുകൾ ഉടൻ നീക്കം ചെയ്യുകയും അടച്ചിട്ട രണ്ടു പാതകൾ വൈകിട്ടോടെ തുറക്കുമെന്നും സമരക്കാർക്ക് ഉറപ്പു കൊടുത്തു. നിർമ്മിച്ച ഹമ്പുകൾ നീക്കം ചെയ്യും. ടോൾ പിരിവു തുടങ്ങുമ്പോൾ വേണമെങ്കിൽ അപ്പോൾ ഹമ്പ് നിർമ്മിച്ചോട്ടെന്ന സമരസമിതിയുടെ നിർദ്ദേശമനുസരിച്ചു ഹമ്പുകളും നീക്കം ചെയ്യുമെന്നു പൊലീസ് ഉറപ്പു നൽകി.
മൂന്നു പാതകളിൽ രണ്ടെണ്ണം അടച്ചതിനാൽ ഹൈവേയിൽ വാഹനത്തിരക്കു രൂക്ഷമായതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. സമരസമിതി നേതാക്കളായ എ കെ ഹാരിഫ്, അഷ്റഫ് കാർള, സി എ സുബൈർ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.