മുംബൈയിലും വിമാനങ്ങൾക്കുനേരെ ജി.പി.എസ് വഴിതെറ്റിക്കൽ: തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ചു, ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഡൽഹിക്കു പിന്നാലെ മുംബൈ വ്യോമപരിധിക്കു സമീപവും വിമാനങ്ങൾക്കുനേരെ ‘ജിപിഎസ് വഴിതെറ്റിക്കൽ’ (സ്പൂഫിങ് / ജാമിങ്) ശ്രമം നടക്കുന്നതായി മുന്നറിയിപ്പ്. വിമാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. ‘ഫ്ലൈറ്റ്റഡാർ24’ എന്ന ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റിലും ഇന്ത്യയുടെ പടിഞ്ഞാറൻഭാഗത്തു ജിപിഎസ് ജാമിങ് ശ്രമം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ചു വിമാനങ്ങളുടെ വഴിതെറ്റിക്കുന്നതാണ് ജിപിഎസ് സ്പൂഫിങ്. രാജ്യാന്തര സംഘർഷങ്ങൾ അടക്കം നടക്കുന്ന മേഖലകളിൽ ഭൂമിയിൽനിന്ന് പ്രത്യേക ഉപകരണം ഉപയോഗിച്ചാണു വ്യാജ സിഗ്‌നലുകൾ അയയ്ക്കുന്നത്. ഡൽഹിയുടെ ആകാശത്ത് കഴിഞ്ഞ ഒരാഴ്ചക്കാലം ജിപിഎസ് സ്പൂഫിങ് ശ്രമം കണ്ടെത്തിയിരുന്നു. സിഗ്‌നലുകൾ പൂർണമായും വിലക്കുന്നതാണു ജാമിങ്.

