KSDLIVENEWS

Real news for everyone

പൊല്ലാപ്പായി സഞ്ചാര്‍ സാഥി; പെഗാസസിന് തുല്യമെന്ന് പ്രതിപക്ഷം, പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായിറങ്ങുന്ന സ്മാര്‍ട്ട്ഫോണുകളില്‍ സൈബര്‍സുരക്ഷ മുന്‍നിര്‍ത്തി ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉള്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം.


പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അവരെ ബിഗ് ബോസിനെപ്പോലെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പൗരപ്രമുഖരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതുപോലുള്ള നീക്കമാണിതെന്നും ആപ്പ് മൊബൈലുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഏകപക്ഷീയമായ നിര്‍ദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും കുറ്റപ്പെടുത്തി.

പിന്നാലെ, ആപ്പ് സ്വമേധയാ ഉപയോഗിക്കാനുള്ള സംവിധാനമാണെന്നും ഉപയോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം നേടാനോ വേണ്ടെങ്കില്‍ എളുപ്പത്തില്‍ ഒഴിവാക്കാനോ കഴിയുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പുതുതായിറങ്ങുന്ന മൊബൈല്‍ ഫോണുകളിലെല്ലാം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ‘സഞ്ചാര്‍ സാഥി’ ആപ്പ് ഉത്പാദനസമയത്ത് ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

ഉപയോക്താവിന് തീരുമാനിക്കാം

ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സ്വമേധയാ രജിസ്റ്റര്‍ചെയ്താലേ ആപ്പ് സജീവമാവൂ – അദ്ദേഹം പറഞ്ഞു

രാജ്യത്തെ നിരീക്ഷണരാജ്യമാക്കാനുള്ള മാര്‍ഗമാണിത്. അമേരിക്കയിലെ ക്രിമിനല്‍പ്പുള്ളികള്‍ വീട്ടിലേക്കുപോകുമ്പോള്‍ കാലില്‍ അടയാളംവെക്കുംപോലുള്ള അപകടകരമായ ആപ്പാണിത് – ജോണ്‍ ബ്രിട്ടാസ്, സിപിഎം നേതാവ്.

ജനങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ബിഗ് ബ്രദറിന് നിരീക്ഷിക്കാന്‍ അവസരം ഒരുക്കുകയാണിതിലൂടെ. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കും – കെ.സി. വേണുഗോപാല്‍, കോണ്‍. ജനറല്‍ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!