ഏഴുവർഷം നീണ്ട വിചാരണ; നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനൊടുവിൽ തിങ്കളാഴ്ച അന്തിമവിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്. 11-ന് കോടതിനടപടികൾ ആരംഭിക്കും.
നടുക്കിയ സംഭവം
2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.
10 പ്രതികൾ
1. പൾസർ സുനി
2. മാർട്ടിൻ ആന്റണി
3. ബി. മണികണ്ഠൻ
4. വി.പി. വിജീഷ്
5. എച്ച്. സലിം
6. പ്രദീപ്
7. ചാർളി തോമസ്
8. നടൻ ദിലീപ്
9. സനിൽകുമാർ
10. ശരത് ജി. നായർ (പ്രതിപ്പട്ടികയിൽ 15-ാം സ്ഥാനത്താണ്)

