സര്‍ക്കാറും ഗവര്‍ണറും തിരഞ്ഞെടുക്കേണ്ട; വിസിമാരെ നിയമിക്കാന്‍ സുപ്രീംകോടതി

ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള മുൻഗണന പട്ടിക തയ്യാറാക്കി മുദ്ര വച്ച കവറിൽ കൈമാറാൻ ജസ്റ്റിസ് സുധാൻഷു ദുലിയയോട് സുപ്രീം കോടതി നിർദേശിച്ചു. അടുത്ത ബുധനാഴ്ച്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിർദേശം. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ സമവായം ആകാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടൽ. നേരത്തെ ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലർമാരായി നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. അക്ഷരമാല ക്രമത്തിലായിരുന്നു പാനലിൽ പേരുകൾ രേഖപ്പെടുത്തിയിരുന്നത്. ഈ പാനലിൽനിന്നാണ് മുൻഗണനാക്രമം തയ്യാറാക്കി മുഖ്യമന്ത്രി ചാൻസലർ ആയ ഗവർണർക്ക് കൈമാറിയത്.
എതിർപ്പ് സിസ തോമസിനോട്, മറ്റാരെയും നിയമിക്കാം: സർക്കാർ,
സിസയെ ഒഴിവാക്കാൻ ആകില്ലെന്ന് ഗവർണർ
വൈസ് ചാൻസലർ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിർപ്പെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സർക്കാർ വ്യക്തമാക്കി. താത്കാലിക വൈസ് ചാൻസലർ ആയിരുന്നപ്പോൾ സർവ്വകലാശാലക്ക് അവമതിപ്പ് ഉണ്ടാക്കിയ വ്യക്തിയാണ് സിസ തോമസെന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശിയും ചൂണ്ടിക്കാട്ടി.
എന്നാൽ, രണ്ട് സർവ്വകലാശാല വൈസ് ചാൻസലർ നിയമന പാനലിലും ഉൾപ്പെട്ട വ്യക്തിയാണ് സിസ തോമസ് എന്നും അതിനാൽ അവരെ ഒഴിവാക്കാൻ പറ്റില്ലെന്നും ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയും അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യവും ചൂണ്ടിക്കാട്ടി. ഇതിനിടെ മുഖ്യമന്ത്രിക്ക് ഗവർണർ നൽകിയ കത്ത് മുദ്രവച്ച കവറിൽ ഇന്ന് അറ്റോർണി ജനറൽ കോടതിക്ക് കൈമാറിയിരുന്നു. ഏന്നാൽ, ഈ കത്ത് തുറന്ന് നോക്കാൻ ജസ്റ്റിസുമാർ വിസമ്മതിച്ചു.

