കർണാടകയിലും ബുൾഡോസർ രാജ്: മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ വീടുകൾ ഇടിച്ചുനിരത്തി, മൂവായിരത്തോളം പേർ തെരുവിലേക്ക്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ കർണാടകയിലും ‘ബുൾഡോസർ രാജ്’ വിവാദം പുകയുന്നു. യെലഹങ്കയ്ക്ക് സമീപമുള്ള കൊഗിലു ഗ്രാമത്തിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതാണെന്നാരോപിച്ച് നാനൂറോളം വീടുകൾ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് വൻ പോലീസ് സന്നാഹത്തോടെ ആരംഭിച്ച ഈ നടപടി പ്രദേശത്ത് വലിയ സംഘർഷാവസ്ഥയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ 350-ലധികം കുടുംബങ്ങളാണ് ഭവനരഹിതരായത്. ഏകദേശം 3,000-ത്തോളം ആളുകൾ നിലവിൽ തെരുവിലാണ്. നാല് ജെസിബികളും 150-ഓളം പോലീസ് ഉദ്യോഗസ്ഥരും ഇടിച്ചിനിരത്തലിനായി സ്ഥലത്തെത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്ത ശേഷമായിരുന്നു പൊളിക്കൽ ആരംഭിച്ചത്. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി നിയമവിരുദ്ധമായി കൈയേറിയതാണെന്നും യാതൊരു അനുമതിയും കൂടാതെയാണ് നിർമ്മാണം നടത്തിയതെന്നും അധികൃതർ വ്യക്തമാക്കുന്നു.
വർഷത്തിലേറെയായി തങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് ഒഴിഞ്ഞുപോയ കുടുംബങ്ങൾ അവകാശപ്പെടുന്നു. ഹൈദരാബാദ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഇവർക്ക് ആധാർ, വോട്ടർ ഐഡി രേഖകളുമുണ്ട്. വീടുകൾ പൊളിക്കുന്നതിന് മുൻപ് യാതൊരുവിധ നോട്ടീസും നൽകിയില്ലെന്ന് താമസക്കാർ പരാതിപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് മന്ത്രിമാർ വന്ന് സൗകര്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ ഇപ്പോൾ ക്രൂരമായി തെരുവിലേക്ക് തള്ളിയെന്നും ഇവർ ആരോപിക്കുന്നു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അവസ്ഥ അധികൃതർ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.
ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ സംഭവം വിവാദമായതോടെ കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ യു. നിസാർ അഹമ്മദ് സ്ഥലം സന്ദർശിച്ചു. കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് കുടിയൊഴിപ്പിക്കൽ നടത്തിയതെന്ന് അദ്ദേഹം അധികൃതരെ കുറ്റപ്പെടുത്തി. ഇരകളുടെ പരാതികൾ കേട്ട അദ്ദേഹം, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്

