ഇറാന് വീണ്ടും താക്കീതുമായി അമേരിക്ക: പ്രക്ഷോഭം അമര്‍ച്ച ചെയ്താല്‍ ഇടപെടുമെന്ന് ട്രംപ്

തെഹ്റാൻ: സർക്കാർ വിരുദ്ധപ്രക്ഷോഭം കൂടുതല്‍ ശക്തിയാർജിച്ചതോടെ, ഇറാന് വീണ്ടും താക്കീതുമായി യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.
ആക്രമിച്ചാല്‍ ഗള്‍ഫിലെ യുഎസ് താവളങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി.
പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ വിവിധ അക്രമ സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി റിപ്പോർട്ട്. 500 പേരെ ങ്കിലും ഇതിനകം മരണപ്പെട്ടതായാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്. ഇസ്‍ലാമിക് റവൂലഷനറി ഗാർഡ് അംഗങ്ങള്‍ ഉള്‍പ്പടെ 109 സുരക്ഷാ പാലകർ അക്രമ സംഭവങ്ങളില്‍കൊല്ലപ്പെട്ടതായി തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവരുടെ വിയോഗം മുൻനിർത്തി ഇന്നുമുതല്‍ 3 ദിവസം ദു:ഖാചരണം നടത്താൻ ഇറാൻ തീരുമാനിച്ചു.
തെഹ്റാൻ ഉള്‍പ്പടെ എല്ലാ ഇറാൻ നഗരങ്ങളിലും ഇന്നലെയും വ്യാപക പ്രക്ഷോഭം അരങ്ങേറി. രാജ്യത്തിന്‍റെ ഐക്യം മുൻനിർത്തി സമരനടപടികള്‍ പിൻവലിക്കണമെന്ന ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാന്‍റെ അഭ്യർഥന പ്രക്ഷോഭകാരികള്‍ തള്ളി. അമേരിക്കയും ഇസ്രായേലും ആസൂത്രണം ചെയ്ത പ്രക്ഷോഭമാണിതെന്നും ശക്തമായി നേരിടുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ ജനകീയ പ്രക്ഷോഭം അമർച്ച ചെയ്യാൻ തുനിയരുതെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നല്‍കി. തിരക്കിട്ട കൂടിയാലോചനകള്‍ തുടരുന്നുണ്ടെങ്കിലും ഇറാനുമേല്‍ ആക്രമണം നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വിമത ഇറാൻ നേതാക്കളും ഇസ്രയേലും ഉടൻ ഇപെടലിന് ട്രംപിനുമേല്‍ സമ്മർദം തുടരുകയാണ്. സൈനികാക്രമണം നടത്തിയാല്‍ അമേരിക്കയും ഇസ്രായേലും നിയമപരമായ ലക്ഷ്യങ്ങളായി മാറുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടായാല്‍ അധിനിവേശ പ്രദേശവും മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും താവളങ്ങളും കപ്പലുകളും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കമെന്നും പാർലമെന്‍റ് സ്പീക്കർ പ്രതികരിച്ചു.അതേ സമയം സംയമനം പാലിക്കാൻ ഇറാൻ ഭരണകൂടത്തോട് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് നിർദേശിച്ചു.

