തലപ്പാടിയിലേതിനെക്കാൾ തുക ആരിക്കാടിയിൽ ! ദേശീയപാത അതോറിറ്റിയുടെ അനീതി; ആരിക്കാടിയിലെ ടോൾ ഗേറ്റിൽ പിരിവ് തുടങ്ങി

കുമ്പള: കാസർകോട്ടുനിന്ന് മംഗളൂരിലേക്കും തിരിച്ചും പോകാൻ 22 കിലോ മീറ്ററിനുള്ളിൽ ജില്ലക്കാർക്ക് ഇനി നൽകേണ്ടത് രണ്ട് ടോൾ പ്ലാസകളിലെ ചുങ്കം. ദേശീയപാത അതോറിറ്റിയുടെ ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭം നിലനിൽക്കെ അധികൃതർ ഇന്നലെ രാവിലെ മുതൽ ടോൾ പിരിവ് തുടങ്ങി. മംഗളൂരുവിലേക്കു പോകണമെങ്കിൽ ഫാസ്റ്റ് ടാഗ് വഴി സ്വകാര്യ കാറിന് ആരിക്കാടിയിൽ ഒരുവശത്തേക്ക് 85രൂപയും തലപ്പാടിയിൽ 55 രൂപയുമായി ആകെ 140രൂപ നൽകണം.
ഫാസ്ടാഗ് ഇല്ലാതെ നേരിട്ടു തുകയായി നൽകുമ്പോൾ ഇത് 280 രൂപയായും യുപിഐ വഴിയാണെങ്കിൽ 175 രൂപയായും ഉയരും. മംഗളൂരുവിലെത്തിയുള്ള മടക്കയാത്രയ്ക്കുകൂടി ഒന്നിച്ചാണ് ടോൾ അടയ്ക്കുന്നതെങ്കിൽ 210 രൂപ നൽകണം. കുമ്പളയിൽനിന്ന് 40 കിലോ മീറ്റർ മാത്രം അകലെയുള്ള മംഗളൂരുവിലേക്ക് പോകാനാണ് ഇത്രയും തുക ടോൾ ആയി നൽകേണ്ടിവരുന്നത്. സ്വകാര്യ കാറുകൾക്കു മാത്രമല്ല, മറ്റു വാഹനങ്ങൾക്കും കൂടുതൽ തുക കൊടുത്തുവേണം ഇനി മംഗളൂരുവിലെത്താൻ.
കോടതിയലക്ഷ്യമെന്ന് ആക്ഷൻ കമ്മിറ്റി
ദൂരപരിധി പാലിക്കാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവു നേടിയിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽനിന്ന് അതോറിറ്റിക്ക് അനുകൂലമായ വിധി ഉണ്ടായി. ഇതിനെതിരെ ആക്ഷൻ കമ്മിറ്റി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. സിംഗിൾ ബെഞ്ചിനോട് കേസ് വീണ്ടും പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

