ദേശീയപാത 66ൽ ആരിക്കാടി ടോൾ പ്ലാസയ്ക്കെതിരേ എ.കെ.എം. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി നടത്തുന്ന സമരം മൂന്നാംദിനത്തിലേക്ക്

കുമ്പള: ദേശീയപാത 66 ആരിക്കാടിയിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസയ്ക്കെതിരേ എ.കെ.എം. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി നടത്തുന്ന സമരം മൂന്നാംദിനത്തിലേക്ക്. രാപകൽ ഭേദമെന്യേ മുഴുവൻ സമയവും സമരപ്പന്തലിൽ ചെലവഴിച്ച് എംഎൽഎ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയസംഘടനകളുടെ പ്രവർത്തകർ തുടർച്ചയായി പന്തലിലെത്തുന്നുണ്ട്. കേരള മുസ്‌ലിം ജമാ അത്ത്, എൽഡിഎഫ്, എസ്‌വൈഎസ്, പിഡിപി തുടങ്ങിയ സംഘടനകൾ പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തി. ബുധനാഴ്ച സന്ധ്യയ്ക്ക് എൽഡിഎഫ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പ്രവർത്തകർ കുമ്പള നഗരത്തിൽനിന്ന് പന്തം കൊളുത്തി പ്രകടനവുമായി സമരപ്പന്തലിലെത്തി.
സമരം ശക്തിപ്പെടുത്താനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. ടോൾ നിയമത്തിനു വിരുദ്ധമായാണ് ദേശീയപാതാ അതോറിറ്റി ആരിക്കാടിയിൽ ടോൾ പിരിവ് നടത്തുന്നത്. തലപ്പാടിയിൽ ടോൾ നിലനിൽക്കെ, കേവലം 20 കിലോമീറ്റർ ദൂരപരിധിയിൽ മറ്റൊരു ടോൾ എന്നത് അംഗീകരിക്കാൻ പറ്റില്ല. ദേശീയപാത അതോറിറ്റിയുടെ ധിക്കാരപരമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് തന്നെയാണ് സമരസമിതിയുടെ നിലപാട്. കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന വെടിയുത്സവം നടക്കുകയാണ്. ഈ കാലയളവ് വരെയെങ്കിലും ടോൾ പിരിവ് നിർത്തിവെക്കണമെന്ന ആവശ്യത്തോടുപ്പോലും അധികൃതർ മുഖം തിരിക്കുകയായിരുന്നു.

