തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച കലാപകാരികളുടെ പക്കല്‍നിന്ന് 60,000 ആയുധങ്ങള്‍ പിടിച്ചെടുത്തു

തെഹ്റാൻ: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ഭീകരസംഘത്തെ ഇറാന്‍ സുരക്ഷാ സേന പിടികൂടി. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ കൊലപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് തകര്‍ത്തത്. തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങളും പിടിച്ചെടുത്തതായി ഇറാന്‍ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്തു.
ബൂഷെഹറില്‍നിന്നാണ് കലാപകാരികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാന്റെ ലോ എന്‍ഫോഴ്സ്മെന്റ് കമാന്‍ഡ് (ഫറാജ) അറിയിച്ചു. ആയുധങ്ങള്‍ തലസ്ഥാനമായ തെഹ്റാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരയുദ്ധ മുറകളില്‍(Urban Warfare) മൊസാദില്‍നിന്ന് ഉന്നത പരിശീലനം ലഭിച്ചവരാണ് പിടിയിലായ ഭീകരരെന്നാണ് ഇറാന്‍ സൈന്യം പറയുന്നത്. രാജ്യത്തുണ്ടായ അശാന്തി മുതലെടുത്ത് കൂട്ടക്കൊലകള്‍ നടത്താനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. എകെ-47 തോക്കുകള്‍, ഷോട്ട്ഗണ്ണുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയുള്‍പ്പെടെ വന്‍ ആയുധശേഖരമാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.

